കണ്ണൂർ: സംസ്ഥാന ലോട്ടറിക്കും ലോട്ടറി തൊഴിലാളികൾക്കും കടുത്ത വെല്ലുവിളിയുയർത്തിക്കൊണ്ട് എഴുത്തു ലോട്ടറി ചൂതാട്ടം വീണ്ടും സജീവം. ഈ നിയമലംഘനത്തിനെതിരെ കടുത്ത നടപടിക്കുള്ള തയ്യാറെടുപ്പുകൾ വർഷങ്ങൾക്കുമുന്നേ ആരംഭിച്ചെങ്കിലും ഇതുവരെ വിജയിച്ചില്ല. അങ്ങേയറ്റം കരുതലോടെയുള്ള ഇടപാടായതിനാൽ നിയമത്തിന് മുന്നിൽ എഴുത്തുലോട്ടറി മാഫിയയെ എത്തിക്കാൻ പൊലീസിനോ, ഭാഗ്യക്കുറി വകുപ്പിനോ സാധിച്ചിട്ടില്ല.
രഹസ്യസ്വഭാവത്തിൽ ചെയ്യുന്നതിനാൽ തെളിവുകൾ കണ്ടെത്തി നടപടി സ്വീകരിക്കുക പ്രയാസമാണെന്നത് ചൂതാട്ടക്കാർക്ക് തുണയാകുന്നു. അപൂർവ്വം തട്ടിപ്പുകാർ പിടിക്കപ്പെടുന്നുണ്ടെങ്കിലും വകുപ്പ് നിസാരമായതിന്റെ ആനൂകൂല്യത്തിൽ എളുപ്പത്തിൽ പുറത്തുകടക്കാൻ ഇവർക്ക് കഴിയുന്നു. ഓൺലൈൻ വഴിയാണ് എഴുത്തുലോട്ടറി ഇടപാട്. ലോക്ക് ഡൗൺ കാലത്ത് ലോട്ടറി വിൽപന മുടങ്ങിയപ്പോഴാണ് ഓൺലൈൻ ചൂതാട്ടത്തിന്റെ തുടക്കം.
എഴുത്തിൽ മൂന്ന് അക്കം
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തിലെ അവസാന മൂന്ന് നമ്പറുകളെ ആധാരമാക്കിയുള്ള ചൂതാട്ടമാണിത്. സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിക്കാൻ സാധ്യതയുണ്ടെന്ന് കരുതുന്ന നമ്പറിന്റെ അവസാന മൂന്നക്കം എഴുത്തുലോട്ടറി ഏജന്റിന് കൊടുക്കുന്നു. പ്രവചനം ശരിയായാൽ 5000 രൂപ ലഭിക്കും. രണ്ട് അക്കം ശരിയായാൽ 200 രൂപയും ഒരക്കമാണ് കൃത്യമാകുന്നതെങ്കിൽ 100 രൂപയും ലഭിക്കും. ഒരു നമ്പർ എഴുതി നൽകുന്നതിന് 10 രൂപയെ ഉള്ളു എന്നതുകൊണ്ട് ദിവസേന ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകൾ നടക്കുന്നു.
'' ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്നവർക്കും ഏജന്‍സികൾക്കും കേരള ലോട്ടറിക്കും എഴുത്തു ലോട്ടറികൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അവ നിയമം മൂലം നിരോധിക്കണം. കർശനമായ നിയമ വ്യവസ്ഥകൾ രൂപീകരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.''
(സി.പി. രവീന്ദ്രൻ- സെക്രട്ടറി, ലോട്ടറി തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കണ്ണൂർ)
ലോട്ടറി ഓഫീസിന് മുന്നിൽ പ്രതിഷേധം
ലോട്ടറി തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കണ്ണൂർ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ലോട്ടറി ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. എഴുത്തു ലോട്ടറികൾക്കെതിരെ നടപടി സ്വീകരിക്കുക, വെട്ടിക്കുറച്ച കമ്മിഷൻ പുനസ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്തു. സി.പി.രവീന്ദ്രൻ, എം.സുരേന്ദ്രൻ, കെ.ശ്രീധരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |