കൊട്ടിയൂർ: കൊട്ടിയൂർ ,ആറളം വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ബഫർസോണിൽ കൊട്ടിയൂർ, കേളകം, ആറളം പഞ്ചായത്തുകളിലെ ജനവാസമേഖലകളടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്നുവെന്ന് സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയേൺമെന്റ് സെന്റർ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട്. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്ററാണ് പരിസ്ഥിതിലോല മേഖലയായി കണക്കാക്കുന്നത്.
ഈ പഞ്ചായത്തുകളിലെ മുഴുവൻ പ്രദേശങ്ങളും ബഫർ സോൺ പരിധിയിൽ വരില്ല. കേരളത്തിലെ മറ്റ് സംരക്ഷിത വനമേഖലകളുടെ ഭൂപടത്തിനൊപ്പം സർവ്വേ പട്ടികകൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്.എന്നാൽ കൊട്ടിയൂർ,ആറളം വന്യജീവി സങ്കേതങ്ങളുടെ ഭൂപടത്തിൽ ജില്ലയിലെ വില്ലേജുകൾ സംബന്ധിച്ച വിവരങ്ങൾ ഇല്ല. ഇതാണ് കാർഷിക അനുബന്ധ മേഖലയിലുള്ളവരെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നതിന് പിന്നിലെന്ന് കൊട്ടിയൂർ കണ്ടപ്പനം സ്വദേശി ജിൽസ്.എം. മേക്കൽ പറഞ്ഞു.
സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയേൺമെന്റ് സെന്റർ ഇപ്പോൾ പുറത്ത് വിട്ട മാപ്പിൽ വ്യക്തതയില്ല എന്നതാണ് ആശങ്കയുടെ അടിസ്ഥാനം. സർവ്വേ പ്ലോട്ടുകളുടെ പട്ടിക കൂടി ലഭ്യമായാലേ എതൊക്കെ പ്രദേശങ്ങളാണ് ബഫർ സോണിൽ ഉൾപ്പെടുന്നതെന്ന് വ്യക്തമാകുകയുള്ളു. ഒട്ടേറെ വീടുകളും ഓഫീസുകളും വാണിജ്യ സ്ഥാപനങ്ങളും ആരാധനാലയങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും, ആശുപത്രികളും ഉൾപ്പെടുന്ന ഭാഗങ്ങളാണ് ബഫർ സോണിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇതാണ് ജനങ്ങളെ ആശങ്കാകുലരാക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥരെ പരിശോധനയ്ക്കായി നിയമിച്ചിട്ടുണ്ടെന്നും ഇവർ കൊട്ടിയൂരിലെത്തി പരിശോധന നടത്തി റിപ്പോർട്ട് കൊടുക്കുമെന്നും അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും പഞ്ചായത്തിൽ ഇത്തരത്തിൽ ഒരു ഉദ്യോഗസ്ഥനും എത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു കിലോമീറ്റർ ബഫർ സോൺ രേഖപ്പെടുത്തി സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ട മാപ്പുകൾ അപൂർണവും അശാസ്ത്രീയവുമാണെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ആരോപിച്ചു. സുപ്രീം കോടതിയിൽ റിപ്പോർട്ട് കൊടുക്കുമ്പോൾ സമഗ്രമായ റിപ്പോർട്ട് നൽകണമെന്നും അപൂർണമായ റിപ്പോർട്ട് ഒഴിവാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
ഇപ്പോഴത്തെ റിപ്പോർട്ട് കൊട്ടിയൂർ പഞ്ചായത്ത് അംഗീകരിക്കില്ല. പുറത്തു വന്നിട്ടുള്ള മാപ്പ് ഏതു തരത്തിലുള്ളതാണെന്ന് അറിയില്ല . ആരോട് ആലോചിച്ചിട്ടാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് അറിയില്ല-കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |