തലശ്ശേരി: ഹൃദയം കവരുന്ന കാഴ്ചകളുമായി തിളങ്ങുന്ന തലശ്ശേരിയുടെ തീരസൗന്ദര്യം മതിയായ പരിപാലനമില്ലാതെ മങ്ങുന്നു.വിനോദസഞ്ചാര സൗഹൃദമേഖലയെന്ന നിലയിൽ സമീപകാലത്ത് നടത്തിയ ഇടപെടലുകളെ ഇല്ലാതാക്കുന്ന തരത്തിൽ മാലിന്യം നിറഞ്ഞും പൊട്ടിപ്പൊളിഞ്ഞും അവഗണിക്കപ്പെടുകയാണ് ഈ തീരം.
നൂറുകണക്കിനാളുകൾ സായാഹ്നം ആസ്വദിക്കാനെത്തുന്ന ഇടമാണ് തലശ്ശേരി തീരം. ഇത് പരിഗണിച്ചാണ്
പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി മോടി കൂട്ടിയത്. പകൽകാഴ്ചയിൽ തീർത്തും വൃത്തിഹീനമായി കിടക്കുകയാണ് പ്രദേശമാകെ. ഇരുട്ടിന്റെ മറവിൽ സാമൂഹ്യ ദ്രോഹികൾ കൊണ്ടു തള്ളുന്ന മാലിന്യങ്ങൾ ചിലയിടങ്ങളിൽ കുന്നുകൂടി കിടക്കുകയാണ്. മയക്കുമരുന്ന് മാഫിയകളുടെ വിഹാരകേന്ദ്രം കൂടിയാണ് ഇന്ദിരാഗാന്ധി പാർക്ക് തൊട്ട് ജവഹർഘട്ട് വരെയുള്ള ചില ഭാഗങ്ങൾ.പിയർ റോഡിലും കടൽതീരത്തും സി.സി.ടി.വി.സ്ഥാപിച്ചിരുന്നുവെങ്കിലും മാലിന്യം തള്ളുന്നവരെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.കടൽ പാലത്തിന് സമീപം നിർമ്മിച്ച ശൗചാലയങ്ങൾ പോലും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല.
വിളക്കുകൾ അലങ്കാരങ്ങൾ
ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച അലങ്കാര ദീപങ്ങളിൽ പലതും ഒടിഞ്ഞു തൂങ്ങി. ചിലതിൽ വിളക്കുകൾ കാണാനുമില്ല. വിളക്കുകൾക്ക് ഗുണമേന്മയില്ലെന്ന് തുടക്കത്തിൽ തന്നെ പരാതി ഉയർന്നതാണ്. കേടായവയ്ക്ക് അറ്റകുറ്റപണി നടത്താൻ ആരും മുന്നോട്ടുവന്നിട്ടുമില്ല.
നവീകരണത്തിന് ശേഷം സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായി കുറച്ചുനാൾ ഈ തീരം മാറിയിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ പാണ്ടികശാലകളുടെ ചുമരുകളെ ചിത്രങ്ങളിലൂടെ ആകർഷകമാക്കിയതടക്കം പൗരാണികതയുടെ തനിമ എടുത്തുകാണിക്കുന്ന തരത്തിലായിരുന്നു പരിഷ്കരണം.
കടൽപാലം എത്രനാൾ
ചരിത്രാന്വേഷികളെയും സഞ്ചാരികളേയും ആകർഷിക്കുന്ന കടൽപ്പാലം ഏത് നിമിഷവും തിരയെടുക്കുമെന്ന സ്ഥിതിയിൽ തന്നെയാണിപ്പോഴും. തൂണുകളെല്ലാം തുരുമ്പെടുത്തുകഴിഞ്ഞു.അടുത്ത മഴക്കാലം മറികടക്കാൻ പാലത്തിന് കഴിയുമോയെന്നാണ് നാടിന്റെ ആശങ്ക.പാലത്തിലേക്കുള്ള പ്രവേശനം പൂർ ണ്ണമായും നിരോധിച്ചിട്ടുണ്ട്. പൈതൃക നഗരത്തിന്റെ അമൂല്യ ശേഷിപ്പ് അധികൃതരുടെ അനാസ്ഥകൊണ്ട് ഇല്ലാതാകുന്ന സ്ഥിതിയാണ് തലശ്ശേരിയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |