SignIn
Kerala Kaumudi Online
Thursday, 25 April 2024 7.33 AM IST

കടുവഭീതി അകലാതെ ആറളം, പശുവിനെ കടിച്ചു കൊന്നു

pashu

ഇരിട്ടി: ആറളം ഫാമിനെയും പുനരധിവാസ മേഖലയെയും ഭീതിയിലാക്കി ഫാമിലെ കൃഷിയിടത്തിൽ ഒളിഞ്ഞിരുന്ന കടുവ ഗർഭിണിയായ പശുവിനെ കടിച്ചുകൊന്നു. ഫാമിൽ രണ്ടാഴ്ചമുമ്പേ കണ്ടെത്തിയിരുന്ന കടുവ, പുനരധിവാസ മേഖല വഴി വനത്തിലേക്ക് കടന്നിരിക്കാമെന്ന് പ്രതീക്ഷിച്ചിരിക്കുന്നതിനിടയിലാണ് പശുവിന് നേരെ ആക്രമണം ഉണ്ടായത്.

ഫാം ആറാം ബ്ലോക്കിൽ പാടിയിൽ താമസിച്ചിരുന്ന എൻ.എച്ച്. അസീസിന്റെ ഏഴു വയസ്സുള്ള ആറുമാസം ഗർഭിണിയായ പശുവിനെയാണ് വ്യാഴാഴ്ച രാത്രി കടുവ കൊന്നത്. ഒരുമാസം മുൻപ് അസീസ് താമസിച്ചിരുന്ന പാടിയിലെ തൊഴുത്ത് കാട്ടാന തകർത്തിരുന്നു. ഇതിനുശേഷം പശുവിനെ തൊഴുത്തിൽ കെട്ടാറുണ്ടായിരുന്നില്ല. വ്യാഴാഴ്ച രാത്രി ഫാം നാലാം ബ്ലോക്കിലെത്തിയ പശു മരച്ചുവട്ടിൽ വിശ്രമിക്കുന്നതിനിടയിൽ കടുവ എത്തി കടിച്ച് കൊന്നതാണെന്നാണ് നിഗമനം.

പശു കിടന്ന സ്ഥലത്തു നിന്നും 30 മീറ്ററോളം മാറി ഇതിനെ കടിച്ചുവലിച്ച് കൊണ്ടു പോയനിലയിൽ വഴി നീളെ ചേരപ്പാടുകളും കണ്ടെത്തി.

വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ ബ്ലോക്ക് നാലിലെ സൂപ്പർവൈസർ വി.എസ്. സായി തൊഴിലാളികൾക്കൊപ്പം എത്തിയപ്പോഴാണ് പശുവിന്റെ ജഡം കണ്ടെത്തുന്നത്. കഴുത്തിലെ ആഴത്തിലുള്ള മുറിവും ശരീരത്തിന്റെ പാതി ഭാഗം ഭക്ഷിച്ചതും കണ്ടതോടെ ഉടനെ വനം വകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പ് എത്തി നടത്തിയ പരിശോധനയിലാണ് കടുവയുടെ അക്രമത്തിലാണ് പശു കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്.

പശുവിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിന് വെറ്ററിനറി സർജൻ പരിശോധന നടത്തി പശുവിന്റെ വില കണക്കാക്കി സർട്ടിഫിക്കറ്റ് നൽകി. ഫാമിലെ ആദിവാസി മേഖലയിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലത്തു വെച്ചാണ് കടുവ പശുവിനെ പിടിച്ചത്. ഇവിടെ നിന്നും ഫാം സ്‌കൂളിലേക്ക് അര കിലോമീറ്റർ മാത്രമാണ് ദൂരം. ഡെപ്യൂട്ടി റെയ്ഞ്ചർ കെ. ജിജിൽ, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി. പ്രസാദ്, കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റർ പി. പ്രകാശൻ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് തുടങ്ങിയവർ സ്ഥലത്തെത്തി. പ്രതിഷേധം കണക്കിലെടുത്ത് ആറളം പൊലീസും സ്ഥലത്തെത്തിയിരുന്നു.

പ്രദേശത്ത് നിരീക്ഷണ കാമറ

പശുവിന്റെ ചെറിയൊരു ഭാഗം മാത്രം ഭക്ഷിച്ചതിനാൽ അടുത്ത ദിവസങ്ങളിലും ഇതിനെ ഭക്ഷിക്കാനായി കടുവ എത്തുമെന്ന പ്രതീക്ഷയിൽ വനവകുപ്പ് പ്രദേശത്ത് വൈകുന്നേരത്തോടെ നിരീക്ഷണ കാമറ സ്ഥാപിച്ചു. കാമറയിൽ കടുവയുടെ സാന്നിദ്ധ്യം പതിഞ്ഞാൽ കടുവയെ പിടികൂടാൻ കൂടുവയ്ക്കുന്നതിന് നിർദ്ദേശിക്കേണ്ട വിദഗ്ദ്ധ സമിതിയുടെ ശുപാർശ പ്രകാരം കൂട് വയ്ക്കുമെന്ന് കൊട്ടിയൂർ റെയ്ഞ്ചർ സുധീർ നെരോത്ത് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, TIGER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.