തൃശൂർ: കാർഷിക സർവകലാശാല ആസ്ഥാനത്ത് സമര വേലിയേറ്റവും വി.സി സ്ഥാനം സംബന്ധിച്ച അനിശ്ചിതത്വവും തുടരുന്നതിനിടെ കാസർകോട്ടെ പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ കുളം നിർമ്മാണത്തിനുള്ള രണ്ടു കോടിയുടെ പദ്ധതി വെള്ളത്തിൽ. രണ്ട് കുളങ്ങൾ വിസ്തീർണ്ണം കൂട്ടി വശം കെട്ടി ചുറ്റുമതിൽ നിർമ്മിക്കാനും ഒരേക്കർ വിസ്തൃതിയിൽ പുതിയ ഒരെണ്ണം നിർമ്മിക്കാനുമായിരുന്നു പദ്ധതി.
കേന്ദ്രസർക്കാരിന്റെ അമൃത് സരോവർ പദ്ധതിപ്രകാരം പഞ്ചായത്ത് വഴി നൽകുന്ന തുകയ്ക്ക് കഴിഞ്ഞ ജൂലായിൽ പിലിക്കോട് പഞ്ചായത്ത് ഭരണാനുമതി നൽകിയിരുന്നു. ഓഗസ്റ്റിൽ പിലിക്കോട് കേന്ദ്രം സർവകലാശാലയോട് അനുമതി തേടി. വി.സി ഡോ. ചന്ദ്രബാബു ഒക്ടോബറിൽ വിരമിച്ചതോടെ പകരം ചുമതല ലഭിച്ച കാർഷികോത്പാദന കമ്മിഷണർ ഇഷിത റോയി ഇതിൽ തീരുമാനമെടുത്തില്ല. ജീവനക്കാരനെ തരംതാഴ്‌ത്തിയതിന്റെ പേരിൽ ഒന്നര മാസം നീണ്ട സമരത്തിലും ഓഫീസ് സ്തംഭനമുണ്ടായി. ഇഷിതാ റോയി അവധിയായതോടെ, വെള്ളായണി കാർഷിക കോളേജിലെ ഡോ. കെ. ആര്യയ്‌ക്ക് ചുമതല നൽകിയെങ്കിലും അവർ രണ്ട് ദിവസം എത്തി വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ മാത്രമാണ് ഒപ്പിട്ടത്.
ഇഷിതയ്ക്ക് എതിരായ ഹർജി തള്ളി
അതിനിടെ യു.ജി.സി മാനദണ്ഡത്തിന് വിരുദ്ധമായി ഇഷിത റോയിക്ക് വി.സിയുടെ ചുമതല നൽകിയതിനെതിരെ സർവകലാശാല ടീച്ചേഴ്‌സ് ഓർഗനൈസേഷൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. വി.സിയുടെ ചുമതലയേൽക്കാൻ തയ്യാറല്ലെന്ന് അവർ കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്. ഡോ. ആര്യയ്ക്ക് നൽകിയ താത്കാലിക ചുമതല അവസാനിച്ചെങ്കിലും അവർക്കു തന്നെ ചുമതല നീട്ടിക്കൊടുക്കാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |