കണ്ണൂർ: പാർട്ടി നിരോധന ശേഷവും പി.എഫ്.ഐ രഹസ്യമായി പ്രവർത്തനം തുടരുന്നുണ്ടെന്ന വിവരത്തെ തുടർന്ന് കണ്ണൂരിലെ പി.എഫ്.ഐ നേതാക്കളുടെ വീടുകളിലും എൻ.ഐ.എ റെയ്ഡ് നടത്തി. ഇക്കഴിഞ്ഞ സെ്ര്രപംബറിൽ നിരോധിക്കപ്പെട്ട പാർട്ടിയുടെ കേഡറുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒൻപത് സ്ഥലങ്ങളിലാണ് ഇന്നലെ പുലർച്ചെ രണ്ടരമുതൽ എൻ.ഐ.എ പരിശോധന നടത്തിയത്.
പോപ്പുലർ ഫ്രണ്ടിന്റെ സ്വാധീനകേന്ദ്രങ്ങളായ കക്കാട്, കീഴ്ത്തള്ളി, വളപട്ടണം, കണ്ണൂർ സിറ്റി, എടക്കാട്, മട്ടന്നൂർ, പഴയങ്ങാടി, ന്യൂമാഹി, ഇരിട്ടി, തുടങ്ങിയ സ്ഥലങ്ങളിലെ രണ്ടാം നിര നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് നടത്തിയ ചില വീടുകളിൽ നിന്ന് മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു. ഇവ പരിശോധിച്ചു വരികയാണ്. പൊലീസിന്റെ സഹായത്തോടെയായിരുന്നു റെയ്ഡ്.
കണ്ണൂർ കക്കാട് പി.എഫ്.ഐ കണ്ണൂർ ഡിവിഷൻ സെക്രട്ടറിയായിരുന്ന പി.പി.മുഹമ്മദ് അഫ്സലിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ അഫ്സലിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു.ഇയാൾ പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ നടന്ന ഹർത്താലുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ സിറ്റിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് മുസാഫിർ പൂവളപ്പിലിന്റെ വീട്ടിലും വളപട്ടണത്ത് നൗഫൽ, അനസ്, കിഴുത്തളളിയിൽ ബംഗളൂരുവിൽ ഐ.ടി.ജീവനക്കാരനായ മുഹമ്മദ് റംഷീദിന്റെ വീടുകളിലും പരിശോധന നടത്തി. മുഹമദ് റംഷീദിന് പ്രത്യക്ഷത്തിൽ പി.എഫ്.ഐയുമായി ബന്ധമില്ലെങ്കിലും ഫോണിൽ നിന്നും മറ്റൊരാൾക്ക് അയച്ച സന്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മട്ടന്നൂർ വളോറയിൽ പി.വി. അനസിന്റെ വീട്ടിലും എടക്കാട് കടവ് റോഡിലെ ഹാഷിഫിന്റെ വീട്ടിലും ന്യൂ മാഹിയിൽ അറബിക് കോളജിനു സമീപത്തെ പാറാൽ അഫ്സലിന്റെ വീട്ടിലും റെയ്ഡ് നടന്നു. ചില സ്ഥലങ്ങളിലെ വീടുകളിലെ പരിശോധനയിൽ നിന്നും നിർണായക വിവരം ലഭിച്ചെന്നാണ് സൂചന. നിരോധനത്തിന് ശേഷം രണ്ടാം നിര നേതാക്കളുടെ പ്രവർത്തനം എൻഐഎ നിരീക്ഷിച്ച് വരികയായിരുന്നു.
പി.എഫ്.ഐ ജില്ലാ പ്രസിഡന്റായിരുന്ന പഴയങ്ങാടിയിലെ എ.പി.മഹമ്മൂദിന്റെ വീട്ടിലും മാട്ടൂൽ സൗത്തിലെ ഭാര്യാ വീട്ടിലും എൻ.ഐ.എ പരിശോധന നടത്തി. എൻഐഎ കൊച്ചി യൂണിറ്റ് ഇൻസ്‌പെക്ടർ നവീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ പരിശോധന നടത്തിയത്. സംഘടനാ നിരോധനത്തെ തുടർന്ന് നടത്തിയ ഹർത്താൽ അക്രമസംഭവവുമായി ബന്ധപ്പെട്ട് എ.പി.മഹമ്മൂദ് ഇപ്പോൾ റിമാൻഡിലാണ്. പഴയങ്ങാടി സി.ഐ ടി.എൻ സന്തോഷ് കുമാറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും എൻ.ഐ.എ സംഘത്തിനൊപ്പമുണ്ടായിരുന്നു.
മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചാവശേരി വളോരയിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന അനസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്ന് മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെ 3.45ന് ആരംഭിച്ച പരിശോധന രാവിലെ 8.45 നാണ് അവസാനിച്ചത്. എൻ.ഐ.എ പരിശോധനയ്ക്ക് എത്തുമ്പോൾ അനസിന്റെ കുടുംബങ്ങൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അനസ് വിദേശത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |