അന്തർദ്ദേശീയ ചലച്ചിത്രോത്സവം മൂന്ന് കേന്ദ്രങ്ങളിൽ
കാസർകോട്: ജില്ലാ പഞ്ചായത്ത് നല്ല സിനിമ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കാസർകോട് സിനി കാർണിവെലിന്റെ ജില്ലാ തല സംഘാടക സമിതി രൂപീകരിച്ചു.ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷണൻ അധ്യക്ഷത വഹിച്ചു.ജി.ബി.വൽസൻ, ജയൻ മാങ്ങാട് എന്നിവർ പരിപാടി വിശദീകരിച്ചു.
കാസർകോട്, കാഞ്ഞങ്ങാട്, ചെറുവത്തൂർ എന്നീ കേന്ദ്രങ്ങളിലെ തീയറ്ററുകളിൽ ലോക ക്ലാസിക്സ് സിനിമകളുടെ രണ്ട് ദിവസത്തെ ചലചിത്ര പ്രദർശനം, പത്ത് ഗ്രാമങ്ങളിൽ ഒരു ദിവസത്തെ ചലച്ചിത്രമേള, കോളേജ് വിദ്യാർത്ഥികൾക്കായി ഡോക്യൂമെന്ററി സിനിമകളുടെ മത്സരം എന്നിങ്ങനെ മൂന്ന് തലങ്ങളിലായി ആണ് പദ്ധതികളുടെ ആസൂത്രണം. സംസ്ഥാന ചലച്ചിത്ര അക്കാഡമി ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കാസർകോട് ഫിലിം സൊസൈറ്റിയുമായി ചേർന്നാണ് പരിപാടി അവതരിപ്പിക്കുന്നത്.
തിരഞ്ഞെടുത്ത കോളേജ് വിദ്യാർത്ഥികൾക്ക് ഡോക്യുമെന്ററി നിർമ്മാണത്തിൽ വിഖ്യാത ചലച്ചിത്ര പ്രവർത്തകരായ സി.എസ്.വെങ്കിടേശ്വരൻ, അമുദൻ, ജയൻ മാങ്ങാട് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ നവംബറിൽ സി.പി.സി.ആർ.ഐയിൽ പരിശീലനം നൽകിയിരുന്നു. കാസർകോട് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കാസർകോട് സിനി കാർണിവെൽ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 1 മുതൽ 10 വരെയാണ് ഗ്രാമപ്രദേശങ്ങളിൽ സിനികാർണിവെൽ സംഘടിപ്പിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷണൻ ചെയർപേഴ്സണും, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപൻ ജനറൽ കൺവീനറും ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് ജി.എൻ.സുരേഷ് ഫെസ്റ്റിവെൽ കോർഡിനേറ്ററുമായതാണ് സംഘാടകസമിതി. ജി.ബി.വൽസൻ ഫെസ്റ്റിവെൽ ഡയറക്ടറും ജയൻ മാങ്ങാട് പ്രോഗ്രാം ഡയറക്ടറുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |