തളിപ്പറമ്പ്: ഇടക്കാലത്ത് നിർമ്മാണം നിലച്ചതിനെ തുടർന്ന് ആൾപെരുമാറ്റമില്ലാത്ത വീടിന് മുന്നിലെ കിണറിൽ പതിവായി മാലിന്യം തള്ളിയ നാട്ടുകാരന് പണി കൊടുത്ത് റസിഡൻസ് അസോസിയേഷൻ. കരിമ്പം മൈത്രി നഗർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും നഗരസഭ കൗൺസിലറും മുൻകൈയെടുത്താണ് മാലിന്യം തള്ളിയ ഗൃഹനാഥനെ കൈയോടെ പിടികൂടിയത്.
കാടുകയറി കിടക്കുന്ന വളപ്പിലെ കിണറിൽ കഴിഞ്ഞ മൂന്നു മാസത്തോളമായി മാലിന്യം നിക്ഷേപിച്ചുവരികയായിരുന്നു. ഇന്നലെ വീട്ടുടമ എത്തി കാടുവെട്ടിയപ്പോഴാണ് കിണറിൽ മാലിന്യം പൊങ്ങിക്കിടക്കുന്നത് കണ്ടത്. ഇദ്ദേഹം ഉടൻ തന്നെ മൈത്രി നഗർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളേയും നഗരസഭാ കൗൺസിലറെയും വിവരമറിയിച്ചു.
കിണറ്റിൽ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ പുറത്തെടുത്ത് വെള്ളം വറ്റിച്ച ശേഷം പരിശോധിച്ചപ്പോഴാണ് സ്കൂൾ ഫീസടച്ച രസീത് കിട്ടിയത്. മാലിന്യം തള്ളിയ പറമ്പിന് സമീപത്ത് അടുത്തകാലത്ത് താമസം തുടങ്ങിയ വീട്ടുകാരനാണ് മാലിന്യം തള്ളിയതെന്ന് ഇതോടെ വ്യക്തമായി. പൊലീസിനെ അറിയിക്കുമെന്ന് കൗൺസിലർ മുന്നറിയിപ്പ് നൽകിയതോടെ ഈയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളെ താക്കീത് ചെയ്ത നാട്ടുകാർ കിണർ ശുചീകരിക്കാൻ ചെലവാക്കിയ 8000 രൂപ ഈടാക്കുകയും ചെയ്തു.കിണറിൽ നിന്ന് പുറത്തെടുത്ത മാലിന്യങ്ങൾ മുഴുവൻ ഇദ്ദേഹം ഏറ്റെടുത്തതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |