പണം നൽകിയാൽ ജീവനക്കാരനെ കാണാതെ കാർഡ് എത്തിക്കും
കാസർകോട്: ഭക്ഷ്യവിഷബാധയെ തുടർന്ന് സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ ഹെൽത്ത് കാർഡ് സമ്പ്രദായം അട്ടിമറിക്കാൻ കാസർകോട്ടും നീക്കം. തിരിച്ചറിയൽ രേഖയും മേൽവിലാസവും ഫോട്ടോയും നൽകിയാൽ ജീവനക്കാരനെ കാണാതെയും ശാരീരിക പരിശോധന ഇല്ലാതെയും ഹെൽത്ത് കാർഡ് ജീവനക്കാരുടെ കൈകളിൽ എത്തുന്ന ഓഫർ ആണ് നൽകിയിട്ടുള്ളത്.
പ്രധാന സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരും പണസമ്പാദനത്തിനുള്ള ഈ അവിഹിത ഇടപാടിന് കൂട്ടുനിൽക്കുന്നുണ്ട്. വാങ്ങിക്കുന്ന തുകയിൽ ഒരു വിഹിതം ഈ ഡോക്ടർമാർക്കുള്ളതാണ്. ജോലി നഷ്ടപ്പെടുത്തി ലാബിലും ഡോക്റുടെ അടുത്തും പരിശോധന നടത്താൻ കാത്തു കിടക്കേണ്ടതില്ലെന്നും 350 രൂപ മാത്രം നൽകിയാൽ മതിയെന്നുമാണ് കരാർ. ജില്ലയിലെ ചില ലാബ് ഉടമകളാണ് ഓഫറുകളുമായി ഹോട്ടൽ ഉടമകളെ സമീപിച്ചത്. നൂറ്റമ്പത് രൂപ നൽകിയാൽ രക്ത സാമ്പിൾ എടുത്ത് സർട്ടിഫിക്കറ്റ് നൽകാമെന്നും അത് മെഡിക്കൽ ഓഫീസറെ കാണിച്ചു പരിശോധിച്ച് കാർഡ് വാങ്ങിക്കാമെന്നുള്ള പ്രധാന ലാബ് ഉടമകളുടെ നിർദ്ദേശം തള്ളിയാണ് പരിശോധന ഇല്ലാതെ തന്നെ ഹെൽത്ത് കാർഡ് താരാമെന്ന വാഗ്ദാനത്തിൽ ഹോട്ടൽ ഉടമകളിൽ ചിലർ കുടുങ്ങിയത്.
ഹോട്ടലുകളിലും മറ്റുമുള്ള ജീവനക്കാർക്ക് ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവയുണ്ടോ എന്നറിയാൻ കാര്യമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരുന്നു, ശരീര പരിശോധന, കാഴ്ചശക്തി, ത്വക് രോഗങ്ങൾ, വ്രണങ്ങൾ, മുറിവ് എന്നിവയുണ്ടോയെന്നും പരിശോധന നടത്തണം. ഇത് വിലയിരുത്തി രജിസ്‌ട്രേഡ് മെഡിക്കൽ പ്രക്ടീഷണറുടെ ഒപ്പും സീലുമുള്ള സർട്ടിഫിക്കറ്റുമായി അക്ഷയ സെന്ററിൽ പോയാൽ ഹെൽത്ത് കാർഡ് അനുവദിക്കും, എന്നാൽ ചുളുവിൽ കാർഡ് ലഭിക്കും എന്നതിനാൽ അട്ടിമറി നീക്കങ്ങൾ ഇവിടെയും സജീവമാണ്.
ബൈറ്റ്
ഹെൽത്ത് കാർഡ് ഉണ്ടാക്കി തരുന്നതിന് പല ലാബുകാരും സമീപിച്ചിരുന്നു. ഓൺലൈൻ എടുക്കാമെന്ന് പറഞ്ഞും വരുന്നുണ്ട്. 17 യൂണിറ്റുകാർക്കും ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിരുന്നു. 776 ഹോട്ടലുകൾ സംഘടനയിൽ അംഗങ്ങളാണ്. എന്നാൽ 1700 ഓളം ഹോട്ടലുകൾ ജില്ലയിലുണ്ട്. മറ്റു നീക്കങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
-നാരായണ പൂജാരി
(ജില്ലാ സെക്രട്ടറി , ഹോട്ടൽ ആൻറ് റസ്റ്റോറന്റ് അസോസിയേഷൻ )
ഹെൽത്ത് കാർഡ് സമ്പ്രദായം അട്ടിമറിക്കാനുള്ള പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നടപടി എടുക്കും. അനുവദിച്ച സമയത്തിന് ശേഷം എല്ലാ ഹോട്ടലുകളിലും ജീവനക്കാരുടെ ഹെൽത്ത് കാർഡിന്റെ ആധികാരികത ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ പോയി പരിശോധിക്കും. ജീവനക്കാരെ കാണാതെയും പരിശോധിക്കാതെയുമാണ് ഹെൽത്ത് കാർഡ് അനുവദിച്ചതെങ്കിൽ ഡോക്ടർക്കെതിരെയും ഹോട്ടലിനെതിരെയും നടപടിയുണ്ടാകും.
-ഡോ. എ.വി രാംദാസ്
(കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |