കാസർകോട്: ഡോക്ടർമാർ മുഴുവൻ മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനുള്ള യോഗങ്ങളിൽ പങ്കെടുക്കുന്നത് സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികൾക്ക് കടുത്ത ദുരിതമാകുന്നു. യോഗത്തിനു പോയ ഡോക്ടർമാരെയും കാത്ത് മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട അവസ്ഥയാണ് രോഗികൾക്ക്.
കനത്ത മഴയിൽ അസുഖം ബാധിച്ച കുട്ടികളുമായി സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവർക്കടക്കം ഡോക്ടർമാരുടെ സേവനം കിട്ടാൻ വൈകുകയാണ്. അതിരാവിലെ എത്തി ടോക്കൺ എടുത്ത് ക്യൂ നിൽക്കുന്നവർ ആണ് വെട്ടിലാകുന്നത്. ഉച്ചവരെ ഇരുന്നാലും ഡോക്ടർമാരെ കാണാതെ തിരിച്ചു പോവുകയോ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിയോ വരികയാണ്.
ഇന്നലെ ചെങ്കള സർക്കാർ ആശുപത്രിയിൽ നൂറിലധികം രോഗികളാണ് ഡോക്ടർമാരെ കാണാൻ മണിക്കൂറുകൾ കാത്തിരുന്നത്. ജില്ലയിലെ മറ്റു സർക്കാർ ആശുപത്രികളിലെയും സ്ഥിതി പലപ്പോഴും ഇതുതന്നെയാണെന്ന് പറയുന്നു. മൂന്ന് സ്ഥിരം ഡോക്ടർമാർ ആവശ്യമുള്ള ചെങ്കള കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരു സ്ഥിരം ഡോക്ടറും ഒരു താൽക്കാലിക ഡോക്ടറും മാത്രമാണ് ഇന്നലെ ഉണ്ടായത്. ടോക്കൺ 100 ലധികം ആയിരുന്നു. ഡോക്ടർ മീറ്റിംഗിലാണെന്നായിരുന്നു രോഗികൾക്ക് കിട്ടിയ മറുപടി.
കഴിഞ്ഞ ഒരാഴ്ചയിൽ ഇത് രണ്ടാമത്തെ മീറ്റിംഗായിരുന്നു. ഒരു ദിവസം 200 മുതൽ 250 രോഗികൾ വരെ എത്തുന്ന ആശുപത്രിയാണ് ചെങ്കളയിലേത്. സ്ഥിതിയറിഞ്ഞ പൊതുപ്രവർത്തകൻ നാസർ ചെർക്കളം ഡെപ്യൂട്ടി ഡി.എം.ഒയെ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മീറ്റിംഗിൽ പങ്കെടുക്കുന്ന ഡോക്ടറെ ഉടൻ അങ്ങോട്ട് പറഞ്ഞു വിടാം എന്ന് അറിയിച്ചു.
ആർദ്രം പദ്ധതിയിൽപ്പെടുത്തി നാല് മാസങ്ങൾക്ക് മുമ്പാണ് ചെങ്കള കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി നിർവ്വഹിച്ചത്. വൈകുന്നേരം 6 മണി വരെ രോഗികളെ പരിശോധിക്കാൻ ഡോക്ടർമാർക്ക് സാധിക്കുന്ന ആശുപത്രിയാണിത്. നിലവിൽ ആശുപത്രിയിലുള്ള ഡോക്ടർമാർ മികച്ച സേവനം ചെയ്യുന്നവരാണ് എന്ന് നാട്ടുകാർ സമ്മതിക്കുന്നുണ്ടെങ്കിലും സമയത്ത് സേവനം ലഭ്യമാകാത്തതാണ് രോഗികളെ വലയ്ക്കുന്നത്.
രാവിലെ ആശുപത്രികളിൽ രോഗികൾ എത്തുന്ന സമയത്ത് മീറ്റിംഗ് നടത്തുന്നതിന് പകരം തിരക്ക് കുറവുള്ള വൈകുന്നേരങ്ങളിൽ അത്തരം യോഗങ്ങൾ നടത്തണം. രോഗികളെ കാത്തിരിപ്പിക്കുന്ന നയം ഒരു തരത്തിലും അനുവദിക്കാൻ പറ്റില്ല. ആശുപത്രികളിൽ നിയമപരമായി ലഭിക്കേണ്ടുന്ന സൗകര്യങ്ങളും ആരോഗ്യവകുപ്പ് ഏർപ്പെടുത്തണം. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് നികത്താൻ നടപടി ഉണ്ടാകണം.
നാസർ ചെർക്കളം (എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ജില്ലാ വൈസ് പ്രസിഡന്റ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |