നീലേശ്വരം: കോവിഡ് പ്രതിസന്ധിക്കിടയിൽ കാർഷിക വിളകളുടെ വില കുത്തനെ ഇടിഞ്ഞതോടെ കർഷകരുടെ നിത്യജീവിതം പ്രതിസന്ധിയിൽ. കൊവിഡ് കാലത്ത് തൊഴിൽ പ്രതിസന്ധിയും നേരിടുന്നതോടെ നാട്ടിൻപുറങ്ങളിലെ കർഷകർ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്.
റബ്ബറിന് കിലോവിന് 172 രൂപ വരെ കിട്ടിയിരുന്നുവെങ്കിലും പിന്നീട് 168 രൂപയായും ഇപ്പോഴത് 157 രൂപയിലും എത്തിയിരിക്കുകയാണ്. അതുതന്നെ കടയിൽ കൊടുത്താൽ ഒരാഴ്ച കഴിഞ്ഞാലും അക്കൗണ്ടിൽ പൈസ വരാത്ത സ്ഥിതിയാണുള്ളത്. ഇത് സാധാരണക്കാരായ കർഷകർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു.
അതുപോലെ രണ്ടുമാസം മുമ്പ് പച്ചത്തേങ്ങയ്ക്ക് കിലോവിന് 42 രൂപ കിട്ടിയിരുന്നുവെങ്കിലും ഇപ്പോഴത് 35ൽ എത്തി നിൽക്കുകയാണ്. ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിലാണ് നാളികേരം ഉത്പാദനം കൂടുന്നത്. ഈ സമയത്താണ് നാളികേരത്തിന്റെ വില കുത്തനെ ഇടിഞ്ഞത്.
കശുഅണ്ടിക്കാണെങ്കിൽ വിളവെടുപ്പിന്റെ ആദ്യഘട്ടത്തിൽ കിലോവിന് 98 രൂപ കിട്ടിയിരുന്നുവെങ്കിലും ഇപ്പോഴത് കിലോവിന് 90 ൽ എത്തി നിൽക്കുകയാണ്. കഴിഞ്ഞവർഷം കശുഅണ്ടിക്ക് കിലോവിന് ആദ്യം 150 രൂപ വരെ കിട്ടിയിരുന്നു.
കർഷകർ വളവും മറ്റും വാങ്ങി വയ്ക്കുന്ന സമയമാണിത്. അപ്പോൾ കർഷിക വിളകളുടെ വിലക്കുറവും, വിറ്റതിന് യഥാസമയം വില കിട്ടാത്തതും കർഷകന്റെ ഭാരം കുട്ടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |