കാസർകോട്: ഹെലികോപ്റ്ററിൽ പ്രചാരണം നടത്തിയിട്ടും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് മഞ്ചേശ്വരത്ത് നിലംതൊടാനായില്ല. കന്നിയങ്കം കുറിച്ച നാട്ടുകാരനായ മുസ്ലിംലീഗിലെ എ.കെ.എം അഷ്റഫിനോട് പരാജയപ്പെട്ടാണ് ഒരിക്കൽ കൂടി കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തുനിന്ന് മടങ്ങുന്നത്.
വോട്ടെണ്ണലിന്റെ തുടക്കം മുതൽ പിരിമുറുക്കം സൃഷ്ടിച്ചു കൂട്ടിയും കുറച്ചും ലീഡ് നിലനിർത്തിയ ശേഷം 745 വോട്ടിനാണ് അഷ്‌റഫ് വിജയിച്ചത്. 2016 ൽ ലീഗിലെ പി ബി അബ്ദുൾ റസാഖിനോട് 89 വോട്ടിന് തോൽവി നേരിട്ടതിന് സമാനമായ തോൽവിയാണ് അഞ്ചു വർഷത്തിനു ശേഷവും സുരേന്ദ്രന് അതിർത്തി മണ്ഡലത്തിലുണ്ടായത്. അതും കെ. സുരേന്ദ്രൻ ജയിക്കുമെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ കണക്കുകൂട്ടിയ അതേ മാജിക് നമ്പറിന്. സി.പി.എമ്മിലെ വി .വി. രമേശൻ കൂടുതൽ വോട്ട് പിടിച്ചിട്ടും സുരേന്ദ്രന് രക്ഷപ്പെടാനായില്ല. ഹെലികോപ്റ്ററിൽ എത്തി പ്രചാരണ കൊടുങ്കാറ്റ് വീശിയും കർണ്ണാടകയിൽ നിന്നുള്ള ടീമിനെ അണിനിരത്തി വമ്പൻ സന്നാഹം ഉയർത്തിയിട്ടും മഞ്ചേശ്വരത്ത് അത്ഭുതങ്ങൾ ഉണ്ടാക്കാനായില്ല. കരുത്തരായ കെ. സുരേന്ദ്രനോടും വി.വി. രമേശനോടും പൊരുതി അടിയൊഴുക്കുകളെ പ്രതിരോധിച്ചാണ് അഷ്റഫ് നിയമസഭ കയറുന്നത്. അഷ്‌റഫ് 65758 വോട്ടും കെ. സുരേന്ദ്രൻ 6503 വോട്ടും നേടിയപ്പോൾ വി.വി. രമേശൻ 40639 വോട്ട് പിടിച്ചിരുന്നു.
അടിയൊഴുക്കില്ല; നെല്ലിക്കുന്ന് നിലനിർത്തി
കാസർകോട് മണ്ഡലത്തിൽ നിന്നും എൻ.എ നെല്ലിക്കുന്ന് മൂന്നാം തവണയും ജയിച്ചു കയറിയത് റിക്കാർഡ് ഭൂരിപക്ഷത്തിനാണ് എന്നത് യു.ഡി.എഫ് കേന്ദ്രങ്ങളെ പോലും അത്ഭുതപ്പെടുത്തി. ടി .ഇ. അബ്ദുല്ലയെ തഴഞ്ഞതിന് ലീഗിലെ ചില കേന്ദ്രങ്ങളിൽ നിന്നും ഉയർന്ന അപശബ്ദങ്ങളെയും അടിയൊഴുക്കുകളെയും സമർത്ഥമായി നേരിട്ടാണ് നെല്ലിക്കുന്ന് 13,575 വോട്ടിന്റെ ഭൂരിപക്ഷം നേടിയത്. മണ്ഡലത്തിലെ പല പ്രദേശങ്ങളിലും ബി.ജെ.പിക്ക് അനുകൂലമായ അടിയൊഴുക്കുകൾ ശക്തമായിരുന്നു.
ഉദുമയിൽ ഉലയാതെ എൽ.ഡി.എഫ്
തുടക്കത്തിലുണ്ടായ സൂചനകളിൽ അട്ടിമറി മണത്തെങ്കിലും ബാലകൃഷ്ണൻ പെരിയയെ പിന്നിലാക്കി സി.എച്ച്. കുഞ്ഞമ്പു 12,616 വോട്ടിന് ഉദുമയിൽ ഇടതുകോട്ട കാത്തു. 5000 വോട്ടിന് പിന്നിട്ടുനിന്നിടത്ത് നിന്ന് ശക്തമായ തിരിച്ചുവരവാണ് സി.എച്ച് നടത്തിയത്. 2016 ലേതിനെക്കാൾ മൂന്നിരട്ടി കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. പെരിയ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന് കണക്കുകൂട്ടിയിടത്ത് യു.ഡി.എഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനെക്കാളും പിന്നാക്കം പോകുകയായിരുന്നു. കാഞ്ഞങ്ങാട് മണ്ഡലത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരന് കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും മികച്ച വിജയം നേടാനായി. തൃക്കരിപ്പൂർ മണ്ഡലത്തിൽ എം. രാജഗോപാലനാകട്ടെ മണ്ഡലപുനർനിർണയത്തിന് ശേഷം ഇതാദ്യമായി ഇടതുമുന്നണിയെ കാൽലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലെത്തിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |