കാസർകോട്: 2006ൽ മുസ്ലിം ലീഗിലെ അതികായനായ ചെർക്കളം അബ്ദുള്ളയുടെ തുടർജയത്തിന് തടയിട്ട് അത്ഭുതപ്പെടുത്തിയ സി.എച്ച്. കുഞ്ഞമ്പു ഇക്കുറി വലത്തോട്ടുചായാൻ ഒരുങ്ങിനിന്ന ഉദുമയെ ഇടതുപക്ഷത്ത് ഉറപ്പിച്ച് കരുത്തുകാട്ടി. പെരിയ ഇരട്ടക്കൊലപാതകം അടക്കമുള്ള വിഷയങ്ങൾ മുന്നിൽനിർത്തി യു.ഡി.എഫ് കടുത്ത പ്രചാരണം നടത്തിയിട്ടും ലോക്‌സഭ തിരഞ്ഞെടുപ്പിൽ പതിമൂവായിരത്തോളം വോട്ടിന് പിറകിൽ പോയ മണ്ഡലത്തിൽ എല്ലാം അതിജീവിച്ചത് കുഞ്ഞമ്പുവിന്റെ വിജയത്തിന്റെ തിളക്കം കൂട്ടുന്നു.
പെരിയ ഇരട്ടക്കൊലപാതകം അടക്കം ഉയർത്തികാട്ടി 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടതുകോട്ടയായ കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ അടക്കം യു.ഡി.എഫ് വിജയം നേടിയിരുന്നു. അന്ന് കിട്ടിയ ഭൂരിപക്ഷം കണക്കിലെടുത്ത് ഇക്കുറി ഉദുമ തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു യു.ഡി.എഫ്. പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ പ്രചാരണത്തിൽ ഈ വിഷയം പരമാവധി യു.ഡി.എഫ് ഉപയോഗിക്കുകയും ചെയ്തിരുന്നു. പക്ഷേ കാസർകോട്ടെ പാർട്ടിയിലെ ക്രൈസിസ് മാനേജരായി പലകുറി വിജയം കണ്ടിട്ടുള്ള കുഞ്ഞമ്പുവിന്റെ തന്ത്രങ്ങൾക്ക് മുന്നിൽ യു.ഡി.എഫ് വീണ്ടും നിരാശരാകുകയായിരുന്നു. കെ. സുധാകരനുമായുള്ള ശക്തമായ മത്സരത്തിൽ കെ. കുഞ്ഞിരാമൻ മൂവായിരത്തോളം വോട്ടിന് നിലനിർത്തിയ ഉദുമയിൽ ഇക്കുറി പതിമൂവായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് സി.എച്ച് നേടിയത്.
സി.എച്ചിനെ കാബിനറ്റിലേക്ക് പരിഗണിക്കാൻ സി.പി.എം ജില്ലാകമ്മിറ്റി നിർദ്ദേശിച്ചേക്കാനിടയുണ്ട്. 1987 ൽ ഇ.കെ. നായനാർ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും വിജയിച്ച് മുഖ്യമന്ത്രി ആയതിന് ശേഷം കാസർകോട്ട് നിന്ന് സി.പി.എമ്മിന് മന്ത്രിമാരുണ്ടായിട്ടില്ല. കഴിഞ്ഞതവണ ഇ. ചന്ദ്രശേഖരനെ മന്ത്രിയാക്കി സി.പി.ഐ നിർണായക തീരുമാനമെടുത്തിരുന്നു.
14 വർഷം സി.പി.എം കാസർകോട് ഏരിയാസെക്രട്ടറിയായിരുന്ന കുഞ്ഞമ്പു കർഷകസംഘം ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. ഡി.വൈ.എഫ്.ഐയുടെ കാസർകോട് ജില്ലാപ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1986ൽ ഡി.വൈ.എഫ്.ഐയുടെ മന്ത്രിമാരെ തടയൽ സമരത്തിൽ പങ്കെടുത്തതിന് ഒരു മാസം കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |