കാസർകോട്: ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ കാസർകോട് ജില്ലയിലും ആരംഭിച്ചു. വ്യാപാര സ്ഥാപനങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. അനാദിക്കടകളും പഴം, പച്ചക്കറി, മാംസ കടകളും മാത്രമാണ് തുറന്നിട്ടുള്ളത്. കാസർകോട് നഗരത്തിൽ വാഹനങ്ങളും ആൾക്കൂട്ടവും കുറവാണ്.
അതിർത്തികളിലും നഗര കവാടങ്ങളിലും പൊലീസ് പരിശോധന നടത്തിയാണ് വാഹനങ്ങൾ വിടുന്നത്. ജില്ലാ പൊലീസ് മേധാവി വി.ബി. രാജീവ് ഇന്നലെ വൈകീട്ട് നാലുമണിയോടെ ദേശീയപാതയിലെ കറന്തക്കാട് നേരിട്ടെത്തി വാഹന പരിശോധന നടത്തി യാത്രക്കാരെ ബോധവത്കരിച്ചു. കാസർകോട് ഡിവൈ.എസ്.പി പി.പി. സദാനന്ദൻ, കാസർകോട് ടൗൺ സി.ഐ, എസ്.ഐ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരും എസ്.പിയുടെ ഒപ്പമുണ്ടായിരുന്നു.
പൊതുഗതാഗതത്തിന് വിലക്കില്ലെങ്കിലും മിക്ക സ്വകാര്യബസുകളും ഓട്ടം നിർത്തി. കെ.എസ്.ആർ.ടി.സി ബസുകളും ഏതാനും സ്വകാര്യബസുകളും ഓടുന്നുണ്ട്. അവശ്യസർവീസുകൾ ഒഴികെയുള്ളവർക്കെല്ലാം നിയന്ത്രണം ബാധകമാണ്. കാസർകോട് നഗരപരിധിയിൽ കഴിഞ്ഞദിവസങ്ങളിലേക്കാൾ കൂടുതൽ സ്ഥലങ്ങളിൽ ബാരിക്കേഡ് വച്ച് പൊലീസ് പരിശോധന നടത്തിവരുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് എത്തുന്നവരെ മാത്രമാണ് പോകാൻ അനുവദിക്കുന്നത്. മേയ് 9 വരെയാണ് നിലവിൽ നിയന്ത്രണം.
പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങാനും മറ്റുമായി സ്ത്രീകളടക്കമുള്ളവർ നഗരത്തിലെത്തുന്ന സമയത്ത് തന്നെയാണ് നിയന്ത്രണം വന്നത്. ഇത് വസ്ത്ര-ചെരുപ്പ് വ്യാപാരികളെ കടുത്ത നിരാശയിലാക്കി. കഴിഞ്ഞതവണ നഷ്ടപ്പെട്ട കച്ചവടം ഇത്തവണയെങ്കിലും തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികൾ ഉണ്ടായിരുന്നത്. കൊവിഡ് രണ്ടാം തരംഗം അതും തകർത്തു.
ഉപ്പളയിൽ വസ്ത്ര വ്യാപാരിക്കെതിരെ കേസ്
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടുന്നതായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഉപ്പളയിലെ വസ്ത്ര സ്ഥാപന ഉടമയ്ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഉപ്പള മലബാർ വെഡിംഗ് സെന്റർ ഉടമയ്ക്കെതിരെയാണ് കേസെടുത്തത്. നിയമവിരുദ്ധമായി കൂട്ടംകൂടുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമത്തിനു പുറമേ മറ്റു വകുപ്പുകൾ കൂടി ചേർത്ത് നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു.
മടക്കര ഹാർബറിൽ ആൾക്കൂട്ടം
നിയന്ത്രണം ലംഘിച്ച മടക്കര ഹാർബർ, മാവിലാകടപ്പുറം എന്നിവിടങ്ങളിലും നിയമവിരുദ്ധമായി ആളുകൾ കൂട്ടംകൂടുന്നതായി കണ്ടെത്തി. മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. നിയമ ലംഘനങ്ങൾ കണ്ടെത്താനും ബോധവത്കരണത്തിനും 50 പാരാലീഗൽ വളണ്ടിയർമാരെ ജില്ലയിൽ നിയോഗിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |