നീലേശ്വരം: നഗരസഭയിൽ കൊവിഡ് പരിശോധനയ്ക്ക് രോഗികളെ കൊണ്ടുപോകാൻ വാഹനം കിട്ടുന്നില്ലെന്ന പരാതി വന്നപ്പോൾ ധൈര്യത്തോടെ മുന്നോട്ടുവന്നത് അഞ്ച് ഓട്ടോഡ്രൈവർമാർ. ഹരീഷ് കരുവാച്ചേരി, രതീഷ്, റാഷിദ്, അഭിലാഷ് അനന്തംപള്ള, വിനീത് പള്ളിക്കര എന്നിവരാണ് തങ്ങളുടെ വണ്ടികളുമായി സദാസമയത്തും കർമ്മനിരതരായി ഇറങ്ങിയിരിക്കുന്നത്.
നീലേശ്വരം നഗരസഭയുടെ കൊവിഡ് ജാഗ്രത കമ്മിറ്റിയുടെ നിർദ്ദേശത്തോടെയാണ് അഞ്ചു പേരും തയ്യാറായി നിൽക്കുന്നത്. രാത്രിയെന്നോ പകലെന്നോ നോക്കാതെ ഊണും ഉറക്കവുമുപേക്ഷിച്ച് രോഗികളെ കൊണ്ടുപോകാൻ ഇവർ തയ്യാറാണ്. വേണ്ട മുൻകരുതലൊക്കെ സ്വീകരിച്ചാണ് ഇവർ സേവനസന്നദ്ധരായി നിൽക്കുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം വിശ്രമമുണ്ടായിട്ടില്ലെന്നാണ് ഹരീഷ് കരുവാച്ചേരി പറയുന്നത്. എന്നാൽ രോഗികളെയും കൊണ്ടുപോയി മണിക്കൂറുകളോളം കാത്തുനിന്നാലും ഓട്ടോ ചാർജ്ജ് കൊടുക്കാൻ മടി കാണിക്കുന്നവരുണ്ടെന്നും ഇവർ പറയുന്നു. അതും രണ്ടും മൂന്നും കാറുള്ള വീട്ടിലുള്ളവരാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നാണ് ഇവരുടെ പരാതി. അതേസമയം നിർദ്ധനകുടുംബങ്ങളിൽ പെട്ട രോഗികൾക്ക് ഇവർ ഓട്ടോക്കൂലി ഒഴിവാക്കുന്നുമുണ്ട്. കഴിഞ്ഞ ഏപ്രിൽ, മേയ് മാസത്തിലെ ലോക്ക്ഡൗൺ കാലത്തും കൊവിഡ് രോഗികളെ ഹരീഷും വിനീതും ആശുപത്രികളിലെത്തിച്ചിരുന്നു.
പൊലീസിനെ കാണിക്കാൻ പ്രത്യേക സമ്മതപത്രം തന്നതല്ലാതെ തങ്ങൾക്ക് ഐ.ഡി കാർഡോ, പി.പി.ഇ. കിറ്റോ നഗരസഭ നൽകിയിട്ടില്ല. എന്തായാലും രോഗികൾ എപ്പോൾ വിളിച്ചാലും തങ്ങൾ തയ്യാറാണ്.
ഹരീഷ്, വിനീത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |