കാസർകോട്: കൊവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ പുരോഗമിക്കുമ്പോൾ കഴിഞ്ഞ മൂന്നു ദിവസമായി കാസർകോട് ജില്ലയുടെ തെക്കെ അതിർത്തിയായ ഒളവറയിലും തട്ടാർകടവിലും കർമ്മനിരതരായി കാസർകോട് വനിതാ പൊലീസ് സ്റ്റേഷൻ എസ്.ഐ. കെ. അജിതയും സംഘവും. പിങ്ക് പൊലീസ് വാഹനത്തിൽ എത്തി വനിതാ എസ്.ഐയും സംഘവും കർശനപരിശോധനയിലേർപ്പെടുകയാണ്.
കണ്ണൂർ ജില്ലാ അതിർത്തിയായ ഒളവറയും തട്ടാർക്കടവും കടന്ന് ടൗണിൽ എത്തുന്ന വാഹനങ്ങൾക്ക് വനിതാ പൊലീസുകാരുടെ നിരീക്ഷണം കൂടാതെ കടന്നുപോകാൻ സാധിക്കില്ല. കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും കൂസലില്ലാതെ നിരത്തിലിറങ്ങുന്നവരെ നിലയ്ക്കു നിർത്തുകയാണ് കാക്കിയുടുപ്പിട്ട വനിതകൾ. ലൈസൻസ് ഇല്ലാതെയും ഹെൽമറ്റില്ലാതെയും ഓടുന്ന നിരവധി ഇരുചക്ര വാഹന യാത്രക്കാർക്കെതിരെയും നടപടിയെടുത്തു.
ഇന്നലെ രാവിലെ തങ്കയത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റപ്പോഴും ആദ്യം ഓടിയെത്തിയത് എസ്.ഐ അജിതയും സംഘവുമായിരുന്നു.
കഴിഞ്ഞ വർഷം കൊവിഡ് രൂക്ഷമായ വെല്ലുവിളികൾക്കിടയിൽ കാസർകോട് ഭാഗത്ത് ഇതേ ഡ്യൂട്ടി ചെയ്തതിന്റെ പരിചയ സമ്പത്ത് ഉള്ളതിനാൽ ഇത്തവണ ഏറെ ശ്രമകരമാണെന്ന് തോന്നുന്നില്ലെന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
സിവിൽ പൊലീസ് ഓഫീസർമാരായ ടി.പി ഗീത, പി.വി ഗീത, ചന്ദ്രിക എന്നിവരും വനിതാ എസ്.ഐയോടൊപ്പമുണ്ട്.
ലോക്ക് ഡൗണിൽ ജനങ്ങൾ പുറത്തിറങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജനങ്ങൾ സ്വയം ജാഗ്രത പാലിക്കുന്നത് കാണുന്നു. മുമ്പത്തേക്കാൾ പേടിയുള്ളതിനാൽ സർക്കാരിന്റെയും പൊലീസിന്റെയും നിർദ്ദേശം കണക്കിലെടുത്ത് ആളുകൾ സ്വയം ഉൾവലിയുന്ന അവസ്ഥയുണ്ട്. അനാവശ്യമായി ഇറങ്ങുന്നവരെ നമുക്ക് മനസിലാകും. അവർക്കെതിരെ നടപടി എടുക്കുന്നുമുണ്ട് .
കെ. അജിത ( എസ്.ഐ , കാസർകോട് വനിതാ പൊലീസ് സ്റ്റേഷൻ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |