കാസർകോട്: കൊവിഡ് പോസിറ്റീവായവർ സ്വകാര്യാശുപത്രികളെയും സ്വകാര്യ ലാബുകാരെയും സമീപിച്ച് ആന്റിജൻ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമ്പാദിച്ചു പുറത്തിറങ്ങുന്നതായി വിവരം. രണ്ടാം തരംഗം തീവ്രവ്യാപനത്തിലേക്ക് നീങ്ങിയിരിക്കെ ആന്റിജൻ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊടുക്കുന്ന സ്വകാര്യ ലാബുകാരെ നിയന്ത്രിക്കണമെന്നാണ് ആരോഗ്യപ്രവർത്തകർ ആവശ്യപ്പെടുന്നത്.
കൊവിഡ് പരിശോധനാഫലം സ്വകാര്യ ലാബുകാർ ആരോഗ്യവകുപ്പിനെ അറിയിക്കുന്നുമില്ല. പോസിറ്റീവ് ആകുന്നവർക്ക് റിപ്പോർട്ട് നൽകി വീട്ടിൽ പോകാൻ പറയുകയാണ് പല ലാബുകാരും. അതേസമയം ടെസ്റ്റ് റിപ്പോർട്ട് വൈകുന്നതും രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. ടെസ്റ്റ് ചെയ്തയാൾ നാലുദിവസം ജോലിക്ക് പോയ ശേഷമാണ് റിപ്പോർട്ട് വരുന്നത്. പോസിറ്റീവ് ആയ വ്യക്തി ആർ.ടി.പി.സി.ആർ ടെസ്റ്റ് തന്നെ നടത്തണമെന്നും ആ ടെസ്റ്റിൽ നെഗറ്റീവ് ആയാൽ നിയമപ്രകാരമുള്ള ക്വാറന്റൈൻ കഴിഞ്ഞേ പുറത്തിറങ്ങാൻ പാടുള്ളൂ എന്നുമാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാനദണ്ഡത്തിൽ പറയുന്നത്. അതല്ലെങ്കിൽ 17 ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിഞ്ഞവർക്ക് ടെസ്റ്റ് കൂടാതെ തന്നെ പുറത്തിറങ്ങാമെന്നും പറയുന്നുണ്ട്.
പോസിറ്റീവ് ആയ വ്യക്തി വീടുകളിൽ 17 ദിവസം കഴിയുമ്പോൾ ആ വീട്ടിലെ സകലരും ഇത്രയും ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും ചട്ടമുണ്ട്. എന്നാൽ സർക്കാർ മാനദണ്ഡം പരക്കെ ലംഘിച്ചാണ് ഏതാനും ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ഉടനെ സ്വകാര്യ ലാബുകളെ ആശ്രയിച്ച് നെഗറ്റീവ് സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നത്. വീടുകളിൽ എല്ലാവരും ക്വാറന്റൈനിൽ കഴിയുന്ന സാഹചര്യവും ഇത്തരത്തിൽ അട്ടിമറിക്കപ്പെടുകയാണ്.
പിന്നിൽ വൻകച്ചവടം
പ്രധാന നഗരങ്ങളിലെ ലാബുകളിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിനു പിന്നിൽ വൻകച്ചവടവും നടക്കുന്നുണ്ട്. രോഗി കൊവിഡ് നെഗറ്റീവ് ആയാലും ഏഴു ദിവസം ക്വാറന്റൈനിൽ കഴിയണമെന്നാണ് വ്യവസ്ഥ. അതും പലയിടത്തും പാലിക്കപ്പെടുന്നില്ല. ചെറുവത്തൂർ പഞ്ചായത്തിലെ ഒരു വാർഡിൽ വീട്ടിലെ രണ്ടുപേർക്ക് കൊവിഡ് പോസിറ്റീവ് ആയിട്ടും അത് മറച്ചുവെച്ചതായി കണ്ടെത്തിയിരുന്നു. സർക്കാർ ആശുപത്രിയിൽ ടെസ്റ്റ് ചെയ്തത് കാരണം പിന്നീട് ആശാ വർക്കർക്ക് റിപ്പോർട്ട് ലഭിച്ചതിനാൽ നടപടി കൈക്കൊള്ളാനും സാധിച്ചു. സ്വകാര്യ ലാബിലാണ് ടെസ്റ്റ് ചെയ്തതെങ്കിൽ ഈ വിവരം ആരോഗ്യപ്രവർത്തകർ അറിയുകയുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |