അപകടം കുറഞ്ഞത് ലോക്ക് ഡൗണായതുകൊണ്ടു മാത്രം
നീലേശ്വരം:ടെൻഡർ പ്രകാരം രണ്ടുവർഷം മുമ്പ് പൂർത്തിയാകേണ്ടിയിരുന്ന രണ്ട് കിഫ്ബി റോഡുകൾ കഴിഞ്ഞ ദിവസത്തെ അതിവർഷത്തിൽ യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ച് താറുമാറായി. ടാറിംഗിനായി നിരത്തിയ ജില്ലികളും കല്ലും മണ്ണും ഒലിച്ചിറങ്ങി ഇരുചക്ര-മുച്ചക്ര വാഹനങ്ങളെ അപകടത്തിലേക്ക് തള്ളിയിടുന്ന രീതിയിലാണ് നീലേശ്വരം-ഇടത്തോട് റോഡിന്റെ നരിമാളം മുതൽ ചായ്യോം വരെയുള്ള ഭാഗവും കിളിയളം -കമ്മാടം റോഡിന്റെ മുഴുവൻ ഭാഗവുമുള്ളത്.
നീലേശ്വരം -ഇടത്തോട് റോഡ് മെക്കാഡം ടാറിംഗിനായി രണ്ടു വർഷം മുമ്പ് തന്നെ നരിമാളം, പാലായി വളവിൽ റോഡ് കിളച്ചിട്ടതാണ്. മാദ്ധ്യമങ്ങളിൽ നിരന്തരം വാർത്ത വന്നതിനെ തുടർന്ന് ഈ രണ്ടു സ്ഥലങ്ങളിലും പേരിന് ടാർ ചെയ്തെങ്കിലും ഓവുചാൽ പണിതിട്ടില്ല. കഴിഞ്ഞ രണ്ടുദിവസമായി ചെയ്യുന്ന കനത്ത മഴയിൽ റോഡ് കല്ല് കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തിൽപെടുന്നത്. ലോക്ക് ഡൗണായതിനാൽ വാഹനങ്ങൾ കുറവായതിനാലാണ് അപകടങ്ങൾ ഒരു പരിധി വരെ ഒഴിവായത്.
നരിമാളം മുതൽ ചായ്യോത്ത് ഹയർ സെക്കൻഡറി സ്കൂൾ വരെ റോഡിലേക്ക് വെള്ളം കവിഞ്ഞ് മാലിന്യങ്ങളും കല്ലുകളും ഒഴുകിയെത്തിയിരിക്കയാണ്. നാട്ടുകാർ ഇറങ്ങിയാണ് കല്ലും മണ്ണും ഒരു പരിധി വരെ നീക്കിയത്. നീലേശ്വരം - ഇടത്തോട് റോഡിന്റെ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ നിർമ്മാണം പൂർത്തിയാക്കാതെ ഉരുണ്ടുകളി തുടരുകയാണ്.
28 കോടി എസ്റ്റിമേറ്റിൽ നിർമ്മിക്കുന്ന കിളിയളം -വരഞ്ഞൂർ- കമ്മാടം റോഡിലും യാത്ര തടസപ്പെട്ടിരിക്കുകയാണ്. കിളിയളം മുതൽ പുതുക്കുന്ന് വരെയും കമ്മാടം മുതൽ കോട്ടപ്പാറ വരെയും രണ്ടുകിലോമീറ്റർ കരിങ്കൽ ബോളറുകൾ നിരത്തിയത് പലയിടത്തും വെള്ളത്തിനൊപ്പം കുത്തിയൊലിച്ച് പോയിരിക്കുകയാണ്. കോട്ടപ്പാറ മുതൽ വട്ടക്കല്ല് വരെയുള്ള ഭാഗത്താകട്ടെ വെട്ടിപ്പൊളിച്ച റോഡ് കുഴമ്പുരൂപത്തിലാണുള്ളത്. റോഡിനായി സ്ഥലം വിട്ടുനൽകിയവരിൽ പലരുടേയും വീടുകളിലേക്ക് ചെളിവെള്ളവും മണ്ണും കുത്തിയൊലിച്ചെത്തി ജീവിതം തന്നെ ദുസ്സഹമാക്കുന്ന അവസ്ഥയാണ്. കിളിയളത്ത് കരിങ്കൽ ബോളറും മണ്ണും കുത്തിയൊലിച്ച് ചാലിന് മുകളിലുള്ള പാലത്തിലും പരിസരത്തുമായി അടിഞ്ഞുകൂടിയിരിക്കുകയാണ്. ഇതുവഴിയും യാത്ര ഏറെക്കുറെ മുടങ്ങിയ മട്ടാണ്. പലയിടങ്ങളിലും വെള്ളം കെട്ടിനിന്ന് അപകടഭീഷണിയുമുണ്ട്.
സമാനമായ അവസ്ഥയാണ് അരയാക്കടവ് -കിണാവൂർ തീരദേശ റോഡിനും. നിർമ്മാണം തുടങ്ങി രണ്ടു വർഷം പൂർത്തിയായ ഈ റോഡിൽ യാത്ര ദുസ്സഹമായിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |