ചെറുവത്തൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി അനിവാര്യമായിരുന്നു പാതയോരത്തെ മരങ്ങൾ മുറിച്ചു മാറ്റുകയെന്നത്. എന്നാൽ പിലിക്കോട് പടുവളം ദേശീയപാതയിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതു കണ്ടപ്പോൾ, അതിൽ പലതും നട്ടുവളർത്തിയ പ്രദേശവാസിയായ പടോളി രവിക്ക് സ്വന്തം മക്കളെ നഷ്ടപ്പെടുന്ന ഹൃദയവേദന. അതുകൊണ്ടുതന്നെ ചുവട്ടിൽ കോടാലി വീഴുന്നതിന് മുമ്പായി അവയ്ക്ക് അന്ത്യചുംബനം നൽകി ഈ പ്രകൃതി സ്നേഹി.
അനിവാര്യമായ വികസന പ്രവൃത്തിക്കായാണ് മരങ്ങൾ മുറിക്കുന്നത് എന്നതിനാൽ രവിക്ക് പരിഭവങ്ങളില്ല. പക്ഷേ, ഉള്ളുനീറുന്ന സങ്കടമുള്ളിലൊതുക്കി അവസാനമായി മരങ്ങളെ തൊട്ടുതലോടാൻ അദ്ദേഹമെത്തി. അവയെ ചേർത്തു പിടിച്ചു. മരങ്ങൾക്ക് സ്നേഹചുംബനം നൽകി. അവയുടെ ചുവട്ടിൽ നിന്നും കവിതകൾ പാടി, പ്രിയ "മരമക്കൾക്ക് " രവി യാത്രാമൊഴിയേകി. കോൺക്രീറ്റ് തൊഴിലാളിയാണ് പിലിക്കോട് എക്കച്ചിയിലെ രവി. ദേശീയപാതാ വികസനത്തിൽ മരങ്ങൾ മുറിച്ചുമാറ്റുമെന്നറിഞ്ഞതോടെ വനവത്കരണം മറ്റിടങ്ങളിലേക്ക് ഇദ്ദേഹം നേരത്തെ തന്നെ മാറ്റിയിരുന്നു.
16 വർഷത്തെ സപര്യ
ചെറുപ്പം മുതൽ പ്രകൃതിയെ സ്നേഹിച്ചു തുടങ്ങിയ രവി 16 വർഷം മുമ്പാണ് പടുവളത്ത് തന്റെ വഴിയോര തണൽ പദ്ധതിക്ക് തുടക്കം കുറിച്ചത്. ദേശീയപാതയ്ക്ക് ഇരുവശങ്ങളിലുമായി നിറയെ മരങ്ങൾ നട്ടു. അതിരാവിലെയെത്തി വെള്ളം നനച്ചും സംരക്ഷണ വേലിയൊരുക്കിയുമെല്ലാം അവയെ പൊന്നു പോലെ നോക്കി വളർത്തി. ആ മരങ്ങളെല്ലാമാണ് കൺമറയുന്നത്.
പാപ്പാത്തി പാർക്ക്
പടുവളത്തിൽ തന്നെ പാപ്പാത്തി പാർക്ക് എന്നപേരിൽ ജൈവോദ്യാനവും ഒരുക്കിയിട്ടുണ്ട് രവിയും കൂട്ടുകാരും. 2015 ൽ ആരംഭിച്ച പാർക്കിൽ ചെമ്പകം, നന്ത്യാർവട്ടം, വിവിധതരം ചെമ്പരത്തി, പനിനീർ, ചെക്കി, ചെണ്ടുമല്ലി തുടങ്ങിയവ പൂത്തുലഞ്ഞ് നിൽക്കുന്നു. പേരയും മാവും സീതപ്പഴവും ഫാഷൻഫ്രൂട്ടും സപ്പോട്ടയും ഞാവലും തുടങ്ങി ഫലവൃക്ഷങ്ങളും ഇവിടെയുണ്ട്. രാമച്ചം, കരിനെച്ചി, വയമ്പ്, കറുവപ്പട്ട, വേപ്പ്, കരിങ്ങാലി, തുളസി തുടങ്ങിയ ഔഷധസസ്യങ്ങളും കാണാം. ഒരു മരം മുറിക്കുമ്പോൾ 10 മരങ്ങൾ നടണമെന്നതാണ് രവിയുടെ തത്വം. അതിനാൽ മണ്ണിനെയും മരങ്ങളെയും സ്നേഹിച്ച് രവി തന്റെ യാത്ര തുടരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |