കേന്ദ്ര സർവ്വകലാശാല പ്രബന്ധം ഇന്തോ-യൂറോപ്യൻ
അന്താരാഷ്ട്ര കോൺഫറൻസിൽ
പെരിയ(കാസർകോട്): ശ്രവണ വൈകല്യമുള്ളവരുടെ ആംഗ്യഭാഷ, കംപ്യൂട്ടറിന്റെ സഹായത്തോടെ തിരിച്ചറിയാനും ബധിരർക്ക് മറ്റുള്ളവർ പറയുന്നത് മനസിലാക്കാനുമുള്ള അൽഗോരിതം വികസിപ്പിച്ചെടുത്ത് കേരള കേന്ദ്ര സർവ്വകലാശാലയിലെ ഗവേഷകർ. കംപ്യൂട്ടർ സയൻസ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടി.എം. തസ്ലീമ, ഗവേഷക വിദ്യാർത്ഥിനി ഷബിന ഭാസ്‌കർ എന്നിവരാണ് ഇത് വികസിപ്പിച്ചെടുത്തത്.
ജൂൺ 26ന് പോളണ്ടിലെ ജാൻ വൈസികോസ്‌കി സർവ്വകലാശാലയിൽ ഡാറ്റാ അനലിറ്റിക്സ് ആൻഡ് മാനേജ്‌മെന്റ് വിഷയത്തിൽ നടക്കുന്ന രണ്ടാമത് ഇന്തോ-യൂറോപ്യൻ അന്താരാഷ്ട്ര കോൺഫറൻസിൽ അവതരിപ്പിക്കുന്നതിന് ഈ പ്രബന്ധം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച 20 പ്രബന്ധങ്ങളിലൊന്നായാണ് ഇത് ഉൾപ്പെട്ടിട്ടുള്ളത്. ജാൻ വൈസികോസ്‌കി സർവ്വകലാശാല, ഐ.ഐ.എസ് ജയ്പൂർ, ഹരിയാനയിലെ പാനിപ്പത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് എന്നിവർ സംയുക്തമായാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
സമൂഹത്തിന് ഗുണകരമാകുന്ന നിരവധി ഗവേഷണങ്ങൾ കേന്ദ്രസർവകലാശാലയുടെ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ നടന്നുവരുന്നുണ്ട്. നേരത്തെ കംപ്യൂട്ടർ ആംഗ്യഭാഷാ രൂപകൽപനയ്ക്ക് അസോസിയേറ്റ് പ്രൊഫസർ ഡോ. ആർ. രാജേഷും അദ്ദേഹത്തിന്റെ കീഴിൽ ഗവേഷണം നടത്തുന്ന വി. ആദിത്യയും പേറ്റന്റ് കരസ്ഥമാക്കിയിരുന്നു. അപസ്മാരം മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന ഹെൽമെറ്റിന്റെ രൂപകൽപ്പനയ്ക്ക് ഡോ. ആർ. രാജേഷ്, ഡോ. ടി.എം. തസ്ലീമ, ഗവേഷക വിദ്യാർത്ഥി ഒ.കെ.ഫാസിൽ എന്നിവർക്കും പേറ്റന്റ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നേട്ടം.
2016 മുതൽ കംപ്യൂട്ടർ സയൻസ് വിഭാഗം ആംഗ്യഭാഷയിലെ ഗവേഷണത്തിന് നേതൃത്വം നൽകുന്നുണ്ട്. ശരിയായ ആശയവിനിമയ സൗകര്യങ്ങളുടെ അഭാവം ബധിരർക്ക് വെല്ലുവിളിയാണ്. ഇത് പരിഹരിച്ച് ആശയവിനിമയം എളുപ്പത്തിലാക്കുകയാണ് ഗവേഷണങ്ങളിലൂടെ സർവ്വകലാശാല ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |