കാഞ്ഞങ്ങാട്: കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട നാൾ തൊട്ട് രണ്ടാംക്ളാസുകാരൻ ദേവരാജ് എന്ന മൊട്ടൂസ് സമൂഹമാദ്ധ്യമങ്ങൾ വഴി നടത്തിവരുന്ന ലഘുബോധവത്കരണ പരിപാടി 90ാം എപ്പിസോഡിലേക്ക്. എട്ടുവയസുകാരന്റെ സാമൂഹ്യപ്രതിബദ്ധതയ്ക്ക് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിലും ഇടം ലഭിച്ചതോടെ മടിക്കൈ കക്കാട്ടെ മൊട്ടൂസിന്റെ വീടും ആഹ്ളാദത്തിലാണ്.
മൊട്ടത്തലയും വള്ളി ട്രൗസറുമായി പുഞ്ചിരിയോടെ കൊവിഡിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് മൊട്ടൂസ് ആളുകളെ അറിയിക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കേണ്ട നുറുങ്ങുവിവരങ്ങൾ ആരും ശ്രദ്ധിക്കുന്ന തരത്തിലാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.ജില്ലയിലും സംസ്ഥാന തലത്തിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുമ്പോൾ സ്ഥിരമായി പരാമർശിക്കുന്ന പേരുകളിലൊന്നാണിന്ന് മൊട്ടൂസ്. രണ്ടോ മൂന്നോ മിനുട്ട് നീണ്ടുനിൽക്കുന്ന കൊച്ചു കൊച്ച് യുട്യൂബ് വീഡിയോകളിലൂെടെയാണ് 'മൊട്ടൂസ് പ്രേക്ഷകരുമായി സംവദിക്കുന്നത്.
2020 ഏപ്രിൽ-മേയ് മാസങ്ങളിലായിരുന്നു മൊട്ടൂസിന്റെ വരവ്. തുടക്കത്തിൽ ആദ്യത്തെ അമ്പത് ദിനങ്ങളിൽ ഇടവേളകളില്ലാതെ ദിവസവും എപ്പിസോഡുകൾ വന്നു. കാഞ്ഞിരപ്പൊയിൽ ഗവൺമെന്റ് ഹൈസ്കൂൾ അദ്ധ്യാപകനായ പിതാവ് കെ.വി. രാജേഷാണ് ഈ ആശയത്തിനു പിന്നിലെ പ്രധാനി. ദേവരാജിന്റെ അമ്മ റീജയാണ് ഓരോ എപ്പിസോഡിന്റെയും രചന നിർവ്വഹിക്കുന്നത്. പെങ്ങൾ ദേവികാരാജും മൊട്ടൂസിന് പിന്തുണയുമായുണ്ട്.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രിയായിരുന്ന രവീന്ദ്രനാഥ്, മുൻമന്ത്രി ഇ. ചന്ദ്രശേഖരൻ തുടങ്ങിയവർ മൊട്ടൂസിനെ അഭിനന്ദനമറിയിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ല കളക്ടർ ഡോ.ഡി സജിത് ബാബു , മുൻ എം.പി പി.കരുണാകരൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി. ബാലകൃഷ്ണൻ തുടങ്ങിയവർ വീട്ടിലെത്തിയും ദേവരാജിനെ അനുമോദിച്ചു.
മുഖ്യമന്ത്രിയുടെ പ്രതിദിന സായാഹ്ന പരിപാടിയിൽ നിന്നും പത്രങ്ങളിൽ നിന്നും കിട്ടുന്ന അറിവുകൾ ക്രോഡീകരിച്ചാണ് മൊട്ടൂസിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കുന്നത്. ദേവരാജിന്റെ പിതാവ് രാജേഷ് കേരള ക്ഷേത്ര വാദ്യകലാ അക്കാഡമിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.എസ്.ടി.എ കാസർകോട് ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |