കാസർകോട്: വീട്ടിലിരുന്നു മടുത്ത മുഴുവൻ കുട്ടികളെയും പഠനാന്തരീക്ഷത്തിന്റെ ഭാഗമാക്കാൻ സ്കൂൾതലത്തിൽ സ്വന്തം അദ്ധ്യാപകർ പഠിപ്പിക്കുന്ന ഓൺലൈൻ ക്ലാസ് തന്നെ വേണമെന്ന് അദ്ധ്യാപകരും വിദ്യാഭ്യാസവിദഗ്ദ്ധരും. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം ചില പ്രദേശങ്ങളിലെ സ്കൂളുകളിൽ ഓൺലൈൻ പഠനത്തിന് തടസങ്ങൾ നേരിടാമെങ്കിലും പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഭൂരിപക്ഷം വിദ്യാലയങ്ങളും ഹൈടെക്ക് ആകുകയും പ്രത്യേകം സ്മാർട്ട് ക്ലാസ് മുറികൾ ഉണ്ടാവുകയും ചെയ്തിട്ടുള്ള പശ്ചാത്തലത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ പഠനം എളുപ്പത്തിൽ സാധ്യമാകുമെന്നാണ് ഇവരുടെ വിലയിരുത്തൽ.
സാഹചര്യം മാറി, പോരായ്മകൾ തിരുത്തണം
കഴിഞ്ഞ അദ്ധ്യയന വർഷം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. ഓരോ ക്ലാസിലും നിശ്ചയിച്ചിട്ടുള്ള പഠന നേട്ടങ്ങൾ കുട്ടികൾ ആർജിച്ചുവെന്നോ പാഠഭാഗങ്ങളെല്ലാം സമയബന്ധിതമായി പൂർത്തീകരിക്കുവാൻ കഴിഞ്ഞുവെന്നോ ഡിജിറ്റൽ പഠനം വഴി ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള പ്രവർത്തന കാർഡുകൾ കൊവിഡിന്റെ രണ്ടാം വ്യാപനത്തെ തുടർന്ന് പൂർണാർത്ഥത്തിൽ പ്രായോഗികമാക്കാനും സാധിച്ചിട്ടില്ല . ഈ പശ്ചാത്തലങ്ങൾ കൂടി പരിഗണിച്ചു കൊണ്ടായിരിക്കണം ഈ വർഷത്തെ ഡിജിറ്റൽ പഠനത്തിന്റെ രീതിശാസ്ത്രവും ഉള്ളടക്കവും വിനിമയരീതിയും ആലോചിക്കേണ്ടത്. കഴിഞ്ഞ വർഷത്തെ ഡിജിറ്റൽ പഠന ഉള്ളടക്കത്തിൽ വിട്ടുപോയ പാഠഭാഗങ്ങൾ, ഊന്നൽ നൽകാതെ പോയ പഠനനേട്ടങ്ങൾ എന്നിവ പരിഗണിച്ച് ഓരോ ക്ലാസിലും കുട്ടി നേരിടാവുന്ന പഠന വിടവുകളെന്തൊക്കെയെന്ന് കൃത്യതപ്പെടുത്തണം. അദ്ധ്യാപകർക്കും ഓൺലൈൻ പരിശീലനം നൽകണം.
ഡോ. എം. ബാലൻ (പ്രിൻസിപ്പൽ, ഡയറ്റ് മായിപ്പാടി, കാസർകോട്)
അദ്ധ്യാപകരുമായി കുട്ടികൾക്ക് നേരിട്ട് സംവദിക്കാൻ കഴിയണം
സ്വന്തം അദ്ധ്യാപകർ ഗ്രൂപ്പുകളിലൂടെയും 'മീറ്റിലൂ'ടെയും നടത്തിയ ക്ലാസുകളിൽ കുട്ടികൾ സജീവമായ അനുഭവം പുതിയ അദ്ധ്യയന വർഷത്തെ ഓൺലൈൻ ക്ലാസുകളിൽ പരിഗണിക്കണം. അതതു ക്ലാസുകളിലെ അദ്ധ്യാപകരുമായി കുട്ടികൾക്ക് നേരിട്ട് സംവദിക്കാൻ കഴിയുന്ന തരത്തിൽ ഓരോ വിദ്യാലയങ്ങൾ തോറുമോ അടുത്തടുത്ത നാലോ അഞ്ചോ വിദ്യാലയങ്ങൾ ചേർന്ന ക്ലസ്റ്ററുകളിലോ സ്റ്റുഡിയോ സെറ്റ് ചെയ്ത് ക്ലാസുകൾ അവതരിപ്പിക്കുന്ന രീതിക്ക് പ്രാമുഖ്യം നൽകണം. കേന്ദ്രീകൃത ക്ലാസുകൾ ഇതിന് പൂരകമാവണം. മുൻ ക്ലാസുകളിലെ വിവിധ വിഷയങ്ങളിലെ പ്രധാന ആശയങ്ങൾ ഉദ്ഗ്രഥിച്ച് അവതരിപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെയായിരിക്കണം തുടക്കം. ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പായി അദ്ധ്യാപകർക്കുള്ള പരിശീലനം, പ്രാദേശിക ജനപ്രതിനിധികളുടെ ഓൺലൈൻ കൂടിയിരിപ്പ്, രക്ഷിതാക്കൾക്ക് വാർഡടിസ്ഥാനത്തിൽ ഗൂഗിൾ മീറ്റ് എന്നിവ ആസൂത്രണം ചെയ്യണം. കൊവിഡ് മുക്തമാകുന്നതിനനുസരിച്ച് അഞ്ചും പത്തും കുട്ടികളെ പങ്കെടുപ്പിച്ച് വീട്ടുമുറ്റ ക്ലാസ്സുകൾ സംഘടിപ്പിക്കണം. ഇതിനു നേതൃത്വം കൊടുക്കാൻ അഭ്യസ്തവിദ്യരായ രക്ഷിതാക്കൾ, റിട്ട. അദ്ധ്യാപകർ, യുവതി യുവാക്കൾ എന്നിവരുടെ സേന രൂപീകരിച്ച് അവർക്ക് പരിശീലനം നൽകണം.
ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ
എച്ച്.എം, എ .സി കണ്ണൻ നായർ സ്മാരക ജി.യു.പി.എസ്, മേലാങ്കോട്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |