കാഞ്ഞങ്ങാട്: പശുക്കളുടെ വൈവിദ്ധ്യത്തെ അടുത്തറിയണമെന്നുള്ളവർക്ക് കാസർകോട് കോടോം ബേളൂർ കോളിയാറിലെ പി.കെ. ലാലിന്റെ കപില എന്ന ഗോശാല ഒരു സർവകലാശാല തന്നെയാണ്. കാസർകോട് ഡ്വാർഫ് കൺസർവേഷൻ സൊസൈറ്റി അഥവാ കെ.ഡി.സി.എസ് എന്ന കൂട്ടായ്മയുടെ സാരഥികളിലൊരാളായ ലാലിന്റെ ലാളനമേറ്റ് കപിലയിൽ ഗുണമേന്മയേറിയതും അതേസമയം അന്യംനിന്നു പോകുന്നതുമായ പൈതൃക ഇനം പശുക്കളുടെ വംശം സംരക്ഷിക്കുകയാണ്.
കാസർകോട് കുള്ളൻ, കപില, വെച്ചൂർ, ചെറുവള്ളി, കുട്ടമ്പുഴ, മലനാട് ഗിഡ്ഡ, ഗീർ, ഓങ്കോൾ തുടങ്ങിയ ഇനം പശുക്കളാണ് കപിലയിലുള്ളത്. ഓരോന്നിന്റെയും പ്രത്യേകതകൾ അടുത്തറിയാനുള്ള അവസരവും സാധാരണ സമയങ്ങളിൽ കപില അനുവദിക്കുന്നു.
പശുക്കളുടെ പാലിനല്ല, പകരം പ്രകൃതി ജീവനത്തിന് ആധാരമായ വളത്തിനാണ് ഈ ഫാമിൽ പ്രാധാന്യം. എഴുപതോളം പശുക്കളുണ്ടായിട്ടും ഇവിടെ നിന്നും കറന്നെടുത്ത് ഒരു തുള്ളി പാൽ പോലും വിപണിയിലെത്താറില്ല. കാസർകോടിനു പുറത്തുള്ളവർക്ക് താത്പര്യം കണ്ടറിഞ്ഞ് പശുക്കളെ വിൽക്കാറുണ്ടെങ്കിലും ജില്ലയ്ക്കകത്തുള്ളവർക്ക് അങ്ങനെ നൽകാറില്ല, പകരം ഇവർക്ക് കമ്മ്യൂണിറ്റി കൺസർവേഷൻ എന്ന പദ്ധതിയിലൂടെ ചില വ്യവസ്ഥകളോടെ രണ്ട് വർഷക്കാലയളവിലേക്ക് പശുക്കളെ പോറ്റി വളർത്താൻ നൽകുകയാണ്.
ഇങ്ങനെ കഴിഞ്ഞ 5 വർഷത്തിനിടെ 200ഓളം പശുക്കളെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കർഷകർക്ക് നൽകിയിട്ടുണ്ടെന്ന് ലാൽ പറഞ്ഞു. ലോക്ക് ഡൗണും ഭാരിച്ച ചെലവും നിലനിൽപിന് ഭീഷണിയാകുമ്പോഴും പശുവളർത്തലിന്റെ പ്രാധാന്യം കഴിയും വിധം പരമാവധി ആളുകളിലേക്ക് പകരുകയെന്ന പ്രഖ്യാപിത ലക്ഷ്യവും പ്രതിബദ്ധതയുമാണ് കപിലയെ നയിക്കുന്നത്. അവശേഷിക്കുന്ന കർഷകരിൽ നിന്ന് മാത്രമല്ല, സർക്കാരിന് കീഴിലുള്ള ഉപേക്ഷിക്കാനൊരുങ്ങുന്ന ഫാമുകളിൽ നിന്നും വില കൊടുത്ത് വാങ്ങി കെ.ഡി.സി.എസ് തനത് പശുക്കളെ പരിപാലിക്കുന്നുണ്ട്. പശു വളർത്തൽ ജീവിതത്തിന്റെ ഭാഗമാക്കുമ്പോൾ ലാഭമല്ല, മറിച്ച് ആരോഗ്യവും ആയുസുമാണ് മുന്നിൽ കാണേണ്ടതെന്നാണ് ഇവരുടെ ആഹ്വാനവും അഭ്യർത്ഥനയും.
വയ്‌ക്കോലും പുളിങ്കുരു കഞ്ഞിയുമെല്ലാം സമയാസമയം നൽകുന്നുണ്ടെങ്കിലും തൊടിയിൽ നിന്നാണ് പശുക്കൾ ആഹരിക്കേണ്ടതെന്ന അടിസ്ഥാനതത്വവും ഇവർ മുന്നോട്ടുവയ്ക്കുന്നു. പല വിഭാഗത്തിലും വർണത്തിലുമുള്ള പശുക്കളുണ്ടെങ്കിലും കാസർകോട് കുള്ളൻ തന്നെയാണ് കപിലയിലെ പ്രധാന ആകർഷണം.
തുടക്കം കാസർകോട് സ്വരാജിൽ നിന്ന്
ഗ്രാമവികസനം മുൻനിർത്തി പി.കെ ലാൽ ചെയർമാനായി 2002 ൽ രൂപീകൃതമായ കാസർകോട് സ്വരാജാണ് 2008 ൽ പശു പരിപാലനത്തിലേക്കുള്ള വഴി തുറന്നത്. പിന്നീട് കെ.ഡി.സി.എസ് നിലവിൽ വന്നതോടെ പ്രവർത്തനം വിപുലവും ക്രിയാത്മകവുമായി. അതിജീവനത്തിന്റെ ആസുരകാലത്ത് സകലരും പ്രകൃതിയിലേക്ക് മടങ്ങുമ്പോൾ അവർക്ക് മുന്നിൽ അമ്പലത്തറയിലെ ഈ ഗോശാല വഴിയും വെളിച്ചവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |