കാസർകോട്: ചട്ടഞ്ചാലിൽ സ്ഥാപിക്കുന്ന ഓക്സിജൻ പ്ലാന്റിന്റെ നിർമ്മാണ ചുമതല കൊച്ചി ആസ്ഥാനമായ കെയർ സിസ്റ്റംസിന്. ഇ ടെൻഡർ വഴി ലഭിച്ച മൂന്ന് അപേക്ഷകളിൽ നിന്നാണ് കെയർ സിസ്റ്റംസിനെ തിരഞ്ഞെടുത്തത്. 1.87 കോടിചിലവിൽ 80 ദിവസത്തിനകം പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു എന്നിവരുടെ സാന്നിധ്യത്തിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് ടെൻഡർ അംഗീകരിച്ചത്. പദ്ധതിയുടെ 20 ശതമാനം തുക മുൻകൂർ ആയി നൽകും. 50 ശതമാനം തുക പ്ലാന്റ് സ്ഥാപിക്കുമ്പോഴും ബാക്കിയുള്ള 30 ശതമാനം തുക പ്ലാന്റ് പൂർത്തീകരണ സമയത്തും നൽകും.
യോഗത്തിൽ കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ.പി. രാജ്‌മോഹൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാർ, ഫിനാൻസ് ഓഫീസർ കെ. സതീശൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഇൻ ചാർജ് കെ.സജിത്കുമാർ എന്നിവർ പങ്കെടുത്തു.
ദിവസം 200 സിലിണ്ടർ ഓക്സിജൻ
കേരളത്തിന്റെ പുറത്ത് വിവിധ ഭാഗങ്ങളിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ച ഏജൻസിയാണ് കെയർ സിസ്റ്റംസ്. ചട്ടഞ്ചാലിലുള്ള വ്യവസായ പാർക്കിലെ ജില്ലാ പഞ്ചായത്തിന്റെ 50 സെന്റ് സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. സമീപഭാവിയിൽ ഉണ്ടായേക്കാവുന്ന ഓക്സിജൻ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയിൽ തന്നെ ഒരു ഓക്സിജൻ പ്ലാന്റ് എന്ന ആശയം ജില്ലാ ഭരണ നേതൃത്വം മുന്നോട്ടുവെച്ചത്. ഇതിനായി ഭൂമിക്ക് പുറമെ 50 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് നൽകും. ജില്ലയിലെ മുഴുവൻ ഗ്രാമബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും പദ്ധതിക്കായി തുക വകയിരുത്തിയിട്ടുണ്ട്. ദിവസം 200 സിലിണ്ടർ ഓക്സിജൻ ഉത്പാദിപ്പിക്കാൻ സാധിക്കുന്ന പ്ലാന്റ് ആണ് ചട്ടഞ്ചാലിൽ വരുന്നത്. പ്ലാന്റിന്റെ സിവിൽ പ്രവൃത്തികൾ നിർമ്മിതികേന്ദ്രം നടപ്പിലാക്കും. ഭാവിയിൽ വ്യാവസായികാവശ്യങ്ങൾക്ക് കൂടി ഉപയോഗപ്പെടുത്താൻ പറ്റുന്ന തരത്തിലാണ് പ്ലാന്റ് നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |