കാസർകോട്: ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ വാങ്ങിക്കാൻ തന്റെ പുത്തൻ സൈക്കിൾ വാങ്ങാൻ ആളുകളെ തേടുകയാണ് കണ്ണൻ എന്ന അമൽവിജയ്. അമലിന്റെ അച്ഛനും അമ്മയ്ക്കും നല്ല ഫോണില്ല. പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള വീട്ടിലുള്ള ടി.വിയിൽ നിന്ന് വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കേട്ടു പഠിച്ചാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്.
കുറ്റിക്കോൽ ഭാസ്‌കര ഭവനിൽ വിജയൻ -പുഷ്പലത ദമ്പതികളുടെ മകനാണ് അമൽവിജയ്. ട്യൂഷൻ ക്ലാസിന് പോകാനാണ് സൈക്കിൾ വാങ്ങിയത്. എന്നാൽ പ്ലസ് വൺ പഠനത്തിന് സ്മാർട്ട് ഫോൺ ഇല്ലാതെ എങ്ങനെ പഠിക്കുമെന്നതിനാലാണ് സൈക്കിൾ വിൽക്കാൻ ആവശ്യക്കാരെ തേടുന്നത്. കുറ്റിക്കോൽ ഗവ.ഹൈസ്‌കൂളിൽ അദ്ധ്യാപകരുടെ ഓൺലൈൻ ക്ലാസുകൾ ട്യൂഷൻ അദ്ധ്യാപകന്റെ ഫോൺ ഉപയോഗിച്ചാണ് അമൽ കണ്ടത്.
അമലിന് ഉപരിപഠനത്തിന് സീറ്റ് കിട്ടാനിടയുള്ള
ഹയർസെക്കൻഡറി സ്കൂൾ മൂന്നുകിലോമീറ്റർ അകലെയാണ്. സൈക്കിൾ വിറ്റാൽ സ്കൂളിലേക്കുള്ള യാത്ര കഠിനമാകില്ലേയെന്ന് കൂട്ടുകാർ അമലിനോട് ചോദിക്കുന്നുണ്ട്. പക്ഷേ, ഫോൺ വാങ്ങാൻ മറ്റുവഴികളൊന്നും ഈ കുട്ടിയ്ക്ക് മുന്നിലില്ല താനും. അമലിന്റെ സഹോദരൻ അഖിൽ വിജയ് മുന്നാട് പീപ്പിൾസ് കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥിയാണ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |