ചീമേനി (കാസർകോട്): നാലുതൂണുകൾക്ക് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് കെട്ടിയ ഷെഡ്. കനത്ത മഴ പെയ്താൽ അകത്ത് മുഴുവൻ വെള്ളം ചോർന്നിറങ്ങും. കിടന്നുറങ്ങാൻ പോലും കഴിയാത്ത അവസ്ഥ. ഇതിനുപുറമെ അസുഖങ്ങൾ മൂലം പരാശ്രയമില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന സാഹചര്യവും. കാസർകോട് ചീമേനി മുണ്ടയിലെ തത്തയിൽ യശോദ എന്ന വൃദ്ധയുടെ ദുരിതം ഇങ്ങനെയാണ്.
ബന്ധുക്കളാരും തിരിഞ്ഞുനോക്കാത്ത ഈ 64 കാരി 11 വർഷമായി ഒറ്റയ്ക്കാണ് താമസം. സർക്കാർ നൽകുന്ന പെൻഷൻ തുക കൊണ്ടാണ് അവശയായ ഇവർ ദിവസങ്ങൾ തള്ളി നീക്കുന്നത്. എന്നാൽ സന്ധിവാത സംബന്ധമായ അസുഖം പിടിപെട്ടതോടെ കഴിഞ്ഞ രണ്ടുവർഷമായി ദുരിത ജീവിതമാണ് ഇവർക്ക്. ചികിത്സയ്ക്കായി മാസം 1500 രൂപയിലധികം ചിലവുണ്ട്. ആകെയുള്ള സ്വർണം വിറ്റാണ് ചികിത്സ നടത്തിയത്. കൂട്ടിരിപ്പിനായി വരുന്നവർക്കും ശമ്പളം കൊടുക്കണം. ഇപ്പോൾ സ്വർണം വിറ്റുകിട്ടിയ കാശെല്ലാം തീർന്നിരിക്കുകയാണ്. പലപ്പോഴും പട്ടിണിയിലാണ് ഇവർ കഴിയുന്നത്. അയൽവാസികളാണ് ചിലപ്പോൾ ആഹാരമെത്തിക്കുന്നത്. ചില ദിവസങ്ങൾ പട്ടിണി കിടന്നിട്ടുണ്ട്.
ലോക്ക്ഡൗൺ വന്നതോടെ ഇവരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലായി. സമൂഹ അടുക്കള വഴി പഞ്ചായത്ത് യാചകർക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും ആഹാരമെത്തിക്കുമ്പോഴും ഇവർ ആ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. ആശാവർക്കറോ വാർഡ് അംഗങ്ങളോ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്. യശോദ താമസിക്കുന്ന കൂരയ്ക്ക് 20 വർഷത്തോളം പഴക്കമുണ്ട്. വീടിന്റെ മേൽക്കൂര കാലപഴക്കം കൊണ്ട് തകരുന്ന അവസ്ഥ വന്നപ്പോഴാണ് തണലായി വച്ച ഓടുകൾ നാട്ടുകാർ എടുത്തു മാറ്റിയത്. പിന്നീട് പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് വീടിന് മേൽക്കൂര തീർക്കുകയായിരുന്നു. ഇതും ഇപ്പോൾ തകർന്ന നിലയിലാണ്. മഴ കനത്തതോടെ വീട്ടിൽ കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയായി. വീടിനുള്ളിൽ നടന്നു നീങ്ങണമെങ്കിൽ പരസഹായം വേണം. അതുകൊണ്ട് തന്നെ ദുരിത ജീവിതം നയിക്കുന്ന ഈ വീട്ടമ്മയ്ക്ക് അടച്ചുറപ്പുള്ളൊരു വീടൊരുക്കാൻ ഇനിയെങ്കിലും അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |