നീലേശ്വരം: വയലുകളിലെ പ്രകൃതിദത്ത തോടുകൾ പലതും ആധുനികവത്കരിച്ച് കോൺക്രീറ്റ് തോടുകളായതോടെ പരമ്പരാഗത മത്സ്യങ്ങൾക്ക് നാശം സംഭവിക്കുന്നു.
ഈ അടുത്ത കാലത്ത് ദീർഘവീക്ഷണമില്ലാതെ വയലുകളിലെ തോടുകൾക്ക് ഇരുഭാഗവും കോൺക്രീറ്റ് ഭിത്തി പണിയുകയും അടിഭാഗം കോൺക്രീറ്റ് പാകുകയും ചെയ്തതോടെയാണ് സാധാരണയായി തോടുകളിൽ കണ്ടുവരുന്ന മീനുകളെ ബാധിച്ചു തുടങ്ങിയത്. തോടുകളിൽ കണ്ടുവരുന്ന കൈച്ചിൽ, മടമുശു, വരാൽ, കുരുടൻ എന്നീ മീനുകളെ ഇപ്പോൾ കാണാനേയില്ല. ആദ്യ മഴയിൽ പുഴയിൽ നിന്ന് ഇവതോടുകളിൽ കയറി മാളത്തിൽ ജീവിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ തോട് ഇരുഭാഗവും കോൺക്രീറ്റ് ചെയ്തതോടെ ഇവക്ക് തോടുകളിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. ഈ കാലങ്ങളിലാണ് ഇവയുടെ പ്രജനനവും നടക്കുന്നത്.
ഇതിന് പുറമെ വളരെ ഔഷധമൂല്യമുള്ള നെയ്ച്ചിങ്ങയും ഇപ്പോൾ തോടുകളിലും വയലുകളിലും കാണാനേയില്ല. ആദ്യ മഴ പെയ്താലാണ് നെയ്ച്ചിങ്ങയും തോടുകളിലെ മാളത്തിൽ നിന്ന് പുറത്തേക്ക് വന്ന് വയലുകളിൽ നിറയുന്നത്. തോടുകൾ കോൺക്രീറ്റ് ചെയ്ത് കഴിഞ്ഞാൽ തന്നെ കരാറുകാർ നിർമ്മാണത്തിനിടെയുള്ള മാലിന്യങ്ങളും തോടുകളിൽ തള്ളി സ്ഥലം വിടുകയാണ് ചെയ്യുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളും തോടുകളിൽ അടിഞ്ഞുകൂടുന്നതോടെ മത്സ്യങ്ങൾക്ക് നിൽക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. വയലുകൾ മുറിച്ചുകടന്നുപോകുന്ന റോഡിന്റെ ഓരത്ത് തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ഇവയുടെ വംശനാശത്തിന് വലിയ കാരണമാകുന്നുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |