കാസർകോട്: അതിർത്തി കടന്ന് കേരളത്തിലേക്ക് കഞ്ചാവും വീര്യമേറിയ എം.ഡി.എം.എയും അടക്കമുള്ള മയക്കുമരുന്നുമായി ഇറങ്ങാൻ തയ്യാറായി ക്രിമിനലുകളായ യുവാക്കളുടെ സംഘം. ഇവർ കടത്തുന്ന മരുന്നുകൾക്ക് അടിമകളായി മാറുന്നത് പതിനഞ്ചിനും ഇരുപതിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളും കുട്ടികളും. അന്വേഷണ ഏജൻസികൾ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ റിപ്പോർട്ട്.
കഞ്ചാവും മറ്റും ചെറുപാക്കറ്റുകളിലാക്കി വിതരണ ചുമതല കുട്ടികൾ ഏറ്റെടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ലോക്ക്ഡൗണിന്റെ മറവിൽ കുട്ടികളെ ലക്ഷ്യമാക്കി വൻതോതിൽ മയക്കുമരുന്ന് കാസർകോട്, ബേക്കൽ, കാഞ്ഞങ്ങാട് ഭാഗങ്ങളിൽ ഇറക്കിയിട്ടുണ്ട്. കർണ്ണാടകയിൽ നിന്നും ആന്ധ്രയിൽ നിന്നും വരുന്ന കഞ്ചാവും മറ്റു മയക്കുമരുന്നുകളും കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ എത്തിക്കുന്നത് ക്രിമിനൽ സംഘങ്ങളാണ്. നേരത്തെ അടിപിടി കേസിലും മോഷണക്കുറ്റത്തിനും തട്ടിക്കൊണ്ടുപോകലിനും ജയിലിൽ കിടന്നിട്ടുള്ള സംഘമാണ് മയക്കുമരുന്ന് കടത്തിൽ അടുത്തകാലത്തായി സജീവമായിട്ടുള്ളത്.
കാസർകോട് പൊലീസ് പിടികൂടിയ ഏഴ് മയക്കുമരുന്ന് കേസിലും പിടിയിലായത് മുമ്പ് ഗുണ്ടാസംഘങ്ങളിൽ അംഗങ്ങളായിട്ടുള്ള ക്രിമിനലുകളാണ്. കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചാണ് ഗുണ്ടാസംഘങ്ങൾ മയക്കുമരുന്ന് കടത്തുന്നത്. മഞ്ചേശ്വരത്തെ പണം തട്ടിപ്പ് കേസിലെയും ആളുകളെ തട്ടിക്കൊണ്ടുപോകൽ കേസിലെയും വാഹന മോഷണ കേസിലെയും പ്രതികളാണ് കഞ്ചാവ് കടത്തുമ്പോൾ വീണ്ടും പിടിക്കപ്പെട്ടത്. കാസർകോട് നിന്നും വാഹനവുമായി ആന്ധ്രയിൽ പോയി കഞ്ചാവ് കൊണ്ടുവന്ന ക്രിമിനൽ സംഘങ്ങളുമുണ്ട്.
രണ്ടര മാസം; പിടിച്ചത് 400 കിലോ കഞ്ചാവ്
കഴിഞ്ഞ രണ്ടര മാസം കൊണ്ട് കാസർകോട് പൊലീസ് പിടികൂടിയത് നാനൂറ് കിലോ കഞ്ചാവും ലോറിയും ബസും ഉൾപ്പെടെ നിരവധി വാഹനങ്ങളുമാണ്. ടൂറിസ്റ്റ് ബസിൽ കൊണ്ടുവന്ന ഇരുന്നൂറ്റി അമ്പത് കിലോ കഞ്ചാവ് പിടിച്ചതാണ് അതിൽ പ്രധാനം. രണ്ടു തവണയായി എം.ഡി.എം.എയും പിടിച്ചിരുന്നു. ഈ കേസുകളിലെല്ലാം പിടിയിലായത് ക്രിമിനൽ സംഘത്തിലെ അംഗങ്ങളാണ്. കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടാൽ തുടരന്വേഷണം ഇല്ലാത്തത് ഇവർക്ക് വളമാകുന്നുണ്ട്. കഞ്ചാവ് പിടികൂടുകയും പ്രതികളെ അറസ്റ്റുചെയ്യുകയും ചെയ്താൽ പെട്ടെന്ന് കുറ്റപത്രം നൽകാനുള്ള തിരക്കിലാകും പൊലീസ് ഉദ്യോഗസ്ഥർ. കേസിന്റെ പിന്നാമ്പുറ കഥകളിലേക്കൊന്നും അന്വേഷണ സംഘം പോകാത്തതിനാൽ മാഫിയ സംഘങ്ങളിൽ പെട്ട മറ്റുള്ളവർ വളരെ സമർത്ഥമായി രക്ഷപ്പെടുകയാണ്.
കഞ്ചാവ് ലോബിയുടെ വേരറുക്കുന്ന പ്രവർത്തനങ്ങൾ കാസർകോട് ഭാഗത്ത് പൊലീസ് നടത്തിയിരുന്നു. ബേക്കലിൽ സിപിരിറ്റും പിടിച്ചല്ലോ. ഇക്കാര്യത്തിൽ ശക്തമായ നടപടി പൊലീസ് സ്വീകരിക്കും.-
പി.പി സദാനന്ദൻ, കാസർകോട് ഡിവൈ.എസ്.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |