കണ്ണൂർ: മുടി വെട്ടേണ്ട, താടി വടിക്കേണ്ട, ഫേഷ്യൽ വേണ്ട, മുഖം മിനുക്കേണ്ട.....കൊവിഡ് ശക്തമായതിനെ തുടർന്ന് മാസ്‌ക് മുഖത്തു നിന്നെടുക്കാൻ നേരമില്ലാതായപ്പോൾ ലേഡീസ്, ജെന്റ്സ് ബ്യൂട്ടി പാർലറുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. ഇപ്പോൾ ഇരട്ട മാസ്ക് കൂടിയായപ്പോൾ ആർക്കും മുഖം മിനുക്കേണ്ട എന്ന നിലയിലായി. ലോക്ക് ഡൗണിനുശേഷം തുറന്ന ബ്യൂട്ടിപാർലറുകളിൽ 80 ശതമാനവും ആളില്ലാതെ പൂട്ടി. വിവാഹം ചടങ്ങുകളിലൊതുങ്ങിയതോടെ വധുവിനെ ഒരുക്കൽ പരിപാടിയും പൂർണമായും നിലച്ചു. ജില്ലയിലെ മുന്നൂറോളം പാർലറുകളിലെ ആയിരക്കണക്കിന് ജീവനക്കാർ തൊഴിലില്ലാതെ ആശങ്കയിലാണ്.
ലോക്ക്ഡൗൺ ഇളവുകളിൽ ഏറ്റവും ഒടുവിലാണ് ബ്യൂട്ടിപാർലർ തുറക്കാൻ സർക്കാർ അനുമതി നൽകിയത്. മുടി മുറിക്കാൻ മാത്രമായിരുന്നു അനുമതി. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് പ്രവർത്തനം തുടങ്ങിയതും. ആദ്യ രണ്ടാഴ്‌ച കഴിഞ്ഞതോടെ ഭീതിമൂലമോ സാമ്പത്തിക ബുദ്ധിമുട്ട് കാരണമോ ആളുകൾ കയറാത്ത സ്ഥിതിയായി. പിടിച്ചു നിൽക്കാൻ കഴിയാതെ വന്ന് മിക്കവയും താഴിട്ടു.
ശമ്പളം പോലും നൽകാനാകാതെ നട്ടംതിരിയുകയാണ് ഉടമകൾ. പാർലറുകളിൽ തെർമൽ സ്‌കാനർ, സാനിറ്റെസർ, സോപ്പ്, വെള്ളം ഇവ ഉറപ്പാക്കുന്നുണ്ട്. എത്തുന്നവരുടെ മേൽവിലാസവും രേഖപ്പെടുത്തുന്നു. ഡിസ്‌പോസിബിൾ ഏപ്രൺ ഉപയോഗിക്കുന്നുമുണ്ട്.
സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെ ബാച്ച് കാലാവധി തീർന്നത് വലിയ നഷ്ടമാണ് ഇവർക്കുണ്ടാക്കിയത്. വൻകിട ബ്രാൻഡുകൾ ഉത്പന്നങ്ങൾ തിരിച്ചെടുക്കുന്നുണ്ട്. എന്നാൽ ചെറുകിട ബ്രാൻഡുകൾ വിസമ്മതിക്കുന്നു.
ലക്ഷങ്ങളുടെ നഷ്ടം
സൗന്ദര്യ വർദ്ധക വസ്‌തുക്കളിൽ മിക്കവയും സീൽ പൊട്ടിച്ചാൽ ദിവസങ്ങൾക്കുള്ളിൽ ഉപയോഗിക്കേണ്ടവയാണ്. ഫ്രിഡ്‌ജിൽ സൂക്ഷിക്കണം. ലോക്ക്ഡൗണായതോടെ ഇവയെല്ലാം നശിച്ചു. ലക്ഷങ്ങളുടെ ഉത്പന്നങ്ങളാണ് ഇത്തരത്തിൽ നശിപ്പിക്കേണ്ടി വന്നതെന്ന് ബ്യൂട്ടി പാർലർ ഉടമകൾ പറയുന്നു. വാടകകെട്ടിടത്തിലാണ് ഭൂരിഭാഗം പാർലറുകളും പ്രവർത്തിക്കുന്നത്. ചില കെട്ടിട ഉടമകൾ ഇളവനുവദിച്ചെങ്കിലും ലോക്ക്ഡൗണിലെ വാടകപോലും ഇളവ് ചെയ്യാൻ സമ്മതിക്കാത്തവരുമുണ്ട്. ലോണെടുത്ത് തുടങ്ങിയവർക്ക് അത് വലിയ ആഘാതമായി. വൈദ്യുതി ചാർജ് പോലും അടയ്‌ക്കാനാവാതെ വന്നു. രണ്ടോ മൂന്നോ ജീവനക്കാർ മുതൽ 10–-15 പേർവരെ ഉള്ള പാർലറുകൾ ജില്ലയിലുണ്ട്. മൂന്ന് മുതൽ അഞ്ച് ലക്ഷം വരെ മാസവരുമാനം കിട്ടിയിരുന്ന വൻകിട പാർലറുകളിൽ മാസം 50,000 രൂപ പോലും കിട്ടാത്ത സ്ഥിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |