കാസർകോട്: സെക്കൻഡ് ഡോസ് കൊവിഡ് വാക്സിൻ എടുക്കാൻ മുക്കാൽ ലക്ഷത്തോളം ആളുകൾ കാസർകോട് ജില്ലയിൽ ബാക്കിയായതോടെ വാക്സിൻ നൽകുന്നതിന് നടത്തിയിരുന്ന ഓൺലൈൻ രജിസ്‌ട്രേഷൻ ആരോഗ്യവകുപ്പ് അധികൃതർ നിർത്തിവെച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ വീണ്ടും തുടങ്ങുന്നത് വരെ ഫസ്റ്റ് ഡോസ് വാക്സിൻ വിതരണവും ഉണ്ടാകില്ല. സെക്കൻഡ് ഡോസ് നൽകുന്നതിനായി ഒരോ പഞ്ചായത്തുകളിലും വാർഡ് തലത്തിൽ ക്യാമ്പ് നടത്തുകയാണ് ആരോഗ്യവകുപ്പ് ചെയ്യുന്നത്.
ഒരോ വാർഡ് കേന്ദ്രത്തിലും 200 വീതം സെക്കൻഡ് ഡോസ് വാക്സിനുകളാണ് എത്തിക്കുന്നത്. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിലും ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിലും രണ്ടു ദിവസങ്ങളിലായി വാക്സിൻ ക്യാമ്പുകൾ നടന്നു. ഇന്നലെ ചെറുവത്തൂർ കണ്ണംകൈ പാലിച്ചോൻ ദേവസ്ഥാനത്ത് നടത്തിയ ക്യാമ്പിൽ 200 ഡോസ് വാക്സിൻ ആണ് നൽകിയത്. രാവിലെ മുതൽ ടോക്കൺ നൽകിയാണ് വാക്സിൻ എടുക്കാൻ എത്തുന്നവരെ നിയന്ത്രിച്ചത്. ക്യാമ്പുകളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്കും വാക്സിൻ നൽകിവരുന്നുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷൻ നിർത്തിയതിനാൽ ബുക്ക് ചെയ്യാൻ കാത്തിരുന്നവർക്കൊന്നും വാക്സിൻ കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്.
ഓൺലൈൻ പോർട്ടൽ തുറന്നാൽ സ്ലോട്ട് കിട്ടുന്നില്ല. ലിസ്റ്റിൽ വരുന്ന ഏതാനും പി.എച്ച്.സികളുടെ പേരും ബുക്ക്ഡ് എന്ന് രേഖപ്പെടുത്തിയാണ്. ചില സ്വകാര്യ ആശുപത്രികളിൽ വാക്സിൻ സ്റ്റോക്ക് ഉണ്ടെന്ന് കാണിക്കുമെങ്കിലും അതും കിട്ടാത്ത സ്ഥിതിയാണ്.
അന്യസംസ്ഥാന വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ
ജില്ലയിൽ നിന്ന് അന്യ സംസ്ഥാനങ്ങളിൽ പഠിക്കുന്ന 18 ന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകുന്നതിനായി 22 ന് മംഗൽപ്പാടി താലൂക്ക് ആശുപത്രി, 23 ന് തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി, 24 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കി. ഫോൺ: 9061078026,9061076590.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |