കാസർകോട്: സംസ്ഥാനത്ത് കോൺഗ്രസ് പുനഃസംഘടന ഉറപ്പായതോടെ ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിലിന് സ്ഥാനചലനമുണ്ടാകുമെന്ന് ഉറപ്പായി. സംഘടനാപരമായ കഴിവും സാമുദായിക സമവാക്യവുമെല്ലാം പരിഗണിച്ചാകും കാസർകോട് പുതിയ പ്രസിഡന്റിന്റെ നിയമനം. കോൺഗ്രസ് ഹൈക്കമാൻഡിന് നൽകിയ പട്ടികയിൽ കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട്, കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, കെ.പി.സി.സി ഭാരവാഹിയും ജനശ്രീ മിഷൻ ജില്ലാ ചെയർമാനുമായ കെ. നീലകണ്ഠൻ എന്നിവരുടെ പേരുകളാണുള്ളത്.
പുതിയൊരാൾ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമ്പോൾ ഉണ്ടാകുന്ന ഗ്രൂപ്പ് പോരും എതിർപ്പും കുറയ്ക്കുന്നതിനാണ് കെ.പി.സി.സി നേതൃത്വം ആലോചിക്കുന്നത്. നേരത്തെ ഡി.സി.സി സെക്രട്ടറി ആയിരുന്ന ഖാദർ മാങ്ങാട് പാർലമെന്റ് മണ്ഡലത്തിലേക്കും ഉദുമ നിയോജക മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുമുണ്ട്. ഉദുമയിൽ യു. ഡി.എഫ് സ്ഥാനാർത്ഥിയായി മികച്ച പ്രകടനം കാഴ്‌ചവെച്ച ബാലകൃഷ്ണൻ പെരിയയുടെ സാദ്ധ്യതയും മങ്ങുന്നില്ല. പിന്നോക്ക ജനവിഭാഗത്തിന്റെയും മുസ്ലിം ന്യൂനപക്ഷത്തിന്റെയും കൂടുതലായുള്ള പിന്തുണ ബാലകൃഷ്ണന് അനുകൂലഘടകമാകും.
ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് വളരെ മുമ്പ് തന്നെ കോൺഗ്രസ് നേതൃത്വം പരിഗണിച്ചു കൊണ്ടിരുന്ന കെ. നീലകണ്ഠനും സാദ്ധ്യതയേറെയാണ്. പാർട്ടിയുടെ ജില്ലയിലെ അണികൾക്കിടയിൽ നീലകണ്ഠന് വലിയ സ്വീകാര്യതയുണ്ട്. ജനശ്രീ സുസ്ഥിര മിഷന്റെ പ്രവർത്തനം ജില്ലയിൽ സജീവമായി മുന്നോട്ടുകൊണ്ടുപോകുന്നത് ഇദ്ദേഹമാണ്. കഴിഞ്ഞ ദിവസം കാസർകോട്ട് എത്തിയ യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ നീലകണ്ഠനുമായി ചർച്ച നടത്തിയിരുന്നു. ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് എടുത്ത ചില നിലപാടുകളിൽ നേതൃത്വത്തിന് അവമതിപ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അതെല്ലാം പരിഹരിച്ചു സംഘടനയിൽ സജീവമായിരുന്നു നീലകണ്ഠൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |