ചെറുവത്തൂർ: പഴയ എൽ.ഇ.ഡി ബൾബും പാഴ്‌വസ്തുക്കളും കൊണ്ട് വീടിനുള്ളിൽ 'മഹാബലി'യെ സൃഷ്ടിച്ച് ഓണത്തെ വരവേൽക്കുകയാണ് വലിയപൊയിലിലെ ബിനോയ് -സജ്‌ന ദമ്പതികളുടെ മകളായ ധനലക്ഷ്മി. ഒപ്പം ഇന്ത്യാ ബുക്സ് ഓഫ് റിക്കാർഡ്‌സിൽ സ്ഥാനം നേടിയതിന്റെ സന്തോഷവും. ഓൺലൈൻ ക്ലാസുകൾക്കിടയിൽ ലഭിക്കുന്ന സമയം പാഴാക്കാതെയാണ് ഈ പന്ത്രണ്ടുകാരി പാഴ്‌വസ്തുക്കളിൽ നിന്ന് മാവേലിത്തമ്പുരാൻ അടക്കമുള്ള ശില്പങ്ങൾ നിർമ്മിക്കുന്നത്.
പഴയ ബൾബ്, ക്ലെ, ഐസ്ക്രീം കപ്പിന്റെ അടപ്പ്, പെയിന്റ്, മുത്തുമണികൾ, ഈർക്കിലി, കുടയുടെ കാല് എന്നിവ ഉപയോഗിച്ചാണ് മാവേലിയെ അതേരൂപത്തിൽ ധനലക്ഷ്മി ഒരുക്കിയത്. ക്ളേ കൊണ്ട് മാവേലിയുടെ രൂപവും കിരീടവും ചെരുപ്പും ഉണ്ടാക്കി അണിയിച്ച് കുറെസമയം വെച്ച് ഉണക്കിയെടുത്ത ശേഷം നിറം നൽകുകയായിരുന്നു.
ധനലക്ഷ്‌മിയുടെ മാവേലിയെ കാണാൻ കൂട്ടുകാരടക്കമുള്ള സന്ദർശകർ ഏറെയാണ്. നേരത്തെ ക്രിസ്‌മസ് ദിനത്തിൽ സാന്റാക്ളോസിനെയും റംസാന് ഫാൻസി ലൈറ്റും പാഴ്‌വസ്തുക്കളും കൊണ്ട് മക്കയുടെ പശ്ചാത്തലവും ഒരുക്കിയിട്ടുണ്ട്. സ്വന്തമായി സംഗീത ആൽബവും ഹ്രസ്വചിത്രവും നിർമ്മിച്ചിട്ടുള്ള ധനലക്ഷ്മിക്ക് അഭിനയവും ചിത്രകലയും മാജിക്കും വഴങ്ങും. അകാലത്തിൽ വിടപറഞ്ഞ കുഞ്ഞനുജത്തി ഭാഗ്യലക്ഷ്മിയുടെ ഓർമ്മക്കായി 'നീ എങ്ങുപോയി' ആൽബവും തുടർന്ന് സ്വന്തം രചനയും സംവിധാനവും നിർവ്വഹിച്ച 'ജീവനം' ഹ്രസ്വ ചിത്രവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |