നീലേശ്വരം: നിരന്തരമായ ആവശ്യങ്ങൾക്കൊടുവിൽ പടന്ന പഞ്ചായത്തിൽ നിന്നും നീലേശ്വരം നഗരസഭയിലേക്ക് മാറ്റിയെങ്കിലും തീരദേശമായ അഴിത്തലയുടെ ദുരിതം തീരുന്നില്ല. നീലേശ്വരം നഗരസഭയിലെ 25ാമത്തെ വാർഡായ അഴിത്തലയിലുള്ളവർക്ക് റവന്യു സംബന്ധമായ കാര്യങ്ങൾക്ക് 25 കിലോമീറ്റർ ചുറ്റിവളഞ്ഞ് പടന്ന വില്ലേജോഫീസിൽ തന്നെയെത്തണം.
2015 ലാണ് പടന്ന പഞ്ചായത്തിലെ ഒന്നാംവാർഡായിരുന്ന അഴിത്തലയെ നീലേശ്വരം നഗരസഭയിലുൾപ്പെടുത്തിയത്. ഇതിന് മുമ്പ് ഇവർക്ക് വില്ലേജ്, പഞ്ചായത്ത് ഓഫീസുകൾ പടന്നയിലായിരുന്നു. നീലേശ്വരം പൊലീസ് സ്റ്റേഷൻ തൊട്ടടുത്തുണ്ടായിട്ടും കിലോമീറ്ററുകൾ അകലെയുള്ള ചന്തേര പൊലീസ് സ്റ്റേഷനായിരുന്നു ഇവിടെ ക്രമസമാധാനപാലത്തിന് നിയോഗിക്കപ്പെട്ടിരുന്നത്. ഇതിനെല്ലാം പരിഹാരമായാണ് അഴിത്തല പ്രദേശം നീലേശ്വരം നഗരസഭയിലുൾപ്പെടുത്തിയത്.
പുഴ കടലിൽ ചേരുന്ന ഈ ഭാഗത്ത് മറുകരയിലുള്ള പടന്നയിലെത്തുന്നത് വലിയ ബുദ്ധിമുട്ടായ സാഹചര്യം പരിഗണിച്ചാണ് നീലേശ്വരം നഗരസഭയിൽ പ്രദേശത്തെ ഉൾപ്പെടുത്തണമെന്ന ആവശ്യമുയർന്നിരുന്നത്.
പടന്ന വില്ലേജിൽ ഏകദേശം 40 ഏക്കറും നീലേശ്വരം വില്ലേജിൽ പത്ത് ഏക്കറിലുമായി വ്യാപിച്ചുകിടക്കുന്നതാണ് അഴിത്തല പ്രദേശം. ഇപ്പോൾ സാമൂഹ്യ പെൻഷനടക്കം അഴിത്തല നിവാസികൾക്ക് നീലേശ്വരം നഗരസഭയിൽ നിന്ന് വാങ്ങാൻ പറ്റുന്നുണ്ടെങ്കിലും വില്ലേജ് ഓഫീസിൽ എത്തണമെങ്കിൽ നീലേശ്വരം, ചെറുവത്തൂർ ടൗണുകൾ ചുറ്റി വേണം പടന്നയിലെത്താൻ. അഴിത്തല പ്രദേശവാസികളിലേറെയും മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമാണ്.
അഴിത്തല പ്രദേശം നീലേശ്വരം നഗരസഭയിലുൾപ്പെടുത്തിയെങ്കിലും വില്ലേജ് ഓഫീസ് പടന്നയിലായതിനാൽ ജനങ്ങൾ ഏറെ കഷ്ടപ്പെടുകയാണ് -
അഴിത്തല വാർഡ് കൗൺസിലർ പി.കെ ലത.
അഴിത്തല പ്രദേശം പടന്ന വില്ലേജിൽ നിന്ന് നീലേശ്വരം വില്ലേജിലുൾപ്പെടുത്താനുള്ള ഫയലുകൾ നീക്കി കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് പുറമ്പോക്ക് ഭൂമിയുള്ളതിനാൽ അവ അളന്ന് തിട്ടപ്പെടുത്താനാണ് ഇത്രയും കാലതാമസം നേരിട്ടത് -
ഹൊസ്ദുർഗ്ഗ് തഹസിൽദാർ മണിരാജ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |