SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.15 PM IST

ഭാരവാഹനങ്ങളെ കൊണ്ട് വലഞ്ഞ് ഇടറോഡുകൾ

lirry

കാഞ്ഞങ്ങാട്: ദേശീയപാതയിൽ ചെറുവത്തൂർ കൊവ്വലിലെ ചെക്ക് പോസ്റ്റിനെ ഒഴിവാക്കാൻ വലിയ ലോഡ് കയറ്റിയ വാഹനങ്ങൾ ഇടറോഡുകളെ ആശ്രയിക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. പ്രധാനമായും കോട്ടപ്പുറം-അച്ചാംതുരുത്തി,​ ചായ്യോത്ത് -കയ്യൂർ റോഡുകളാണ് ഇത്തരത്തിൽ ഉപയോഗിക്കുന്നത്. ബൈക്ക് യാത്രികരെ പതിയിരുന്ന് പിടികൂടുന്ന പൊലീസ് ഭാരവാഹനങ്ങൾക്ക് നേരെ കണ്ണടക്കുന്ന സാഹചര്യത്തിൽ മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് നടപടി തുടങ്ങിയിട്ടുണ്ട്.

ദേശീയപാതയിൽ മതിയായ സൗകര്യമുണ്ടായിരിക്കെ അധികൃതരെ വെട്ടിച്ചു പായുന്നതിനാണ് നീലേശ്വരം - കോട്ടപ്പുറം - അച്ചാംതുരുത്തി റോഡ് പാലം ഉൾപ്പെടെയുള്ള വഴികൾ ഉപയോഗിക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചിരുന്നു. പൊതുപ്രവർത്തകൻ നീലേശ്വരം ആനച്ചാൽ ആയിഷ മൻസിലിലെ പി.പി അബ്ദുൾ ജലീൽ ഇതുസംബന്ധിച്ച് നേരത്തേ ആർ.ടി.ഒക്ക് പരാതി നൽകിയപ്പോൾ ജില്ലാ സ്‌ക്വാഡിന് നൽകാനായിരുന്നു നിർദ്ദേശം. പരാതിയുമായി പിന്നീട് നീലേശ്വരം പൊലീസിനെയും സമീപിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ടൊരു പരാതി അയയ്ക്കാനായിരുന്നു നിർദ്ദേശം. പരാതി നൽകിയ ശേഷവും നടപടിയൊന്നുമുണ്ടായില്ലെന്ന് ജലീൽ പറഞ്ഞു.

ദിവസവും പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ലോറികളുടെ നിർത്താതെയുള്ള ഓട്ടം. കോട്ടപ്പുറം റോഡ് തിരക്കേറിയ ജനവാസ കേന്ദ്രത്തിലൂടെയാണ്. ഇവിടെ പലപ്പോഴായി അപകടവും മരണങ്ങളും സംഭവിച്ചിട്ടുണ്ട്. അധികൃതർക്ക് അനക്കമില്ലെങ്കിൽ ജനകീയ കമ്മിറ്റി രൂപീകരിച്ച് ഇതിനെതിരെ പ്രതികരിക്കാനൊരുങ്ങുകയാണ് നാട്ടുകാർ. ചെറുവത്തൂർ ചെക്ക്‌പോസ്റ്റ് വഴിപോയാൽ അമിത ഭാരത്തിനുള്ള പിഴത്തുക അടക്കേണ്ടിവരുമെന്നതിനാലാണ് ഭാരം കയറ്റിയ വാഹനങ്ങൾ ഊടുവഴികളിലൂടെ പോകുന്നത്.

നടപടി തുടങ്ങിയെന്ന് മോട്ടോർവാഹനവകുപ്പ്

ചെറുവത്തൂരിൽ ആർ.ടി.ഒ ചെക്ക്‌പോസ്റ്റിനെ വെട്ടിച്ച് ഓവർലോഡുമായി കോട്ടപ്പുറം പാലത്തിലൂടെ പോകുന്ന വാഹനങ്ങൾക്കെതിരെ നടപടി തുടങ്ങിയെന്ന് മോട്ടോർവാഹനവകുപ്പ്. കാസർകോട് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ഡേവിസ് എം.ടിയുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം അർദ്ധരാത്രി നടത്തിയ സ്‌പെഷ്യൽ ഓപ്പറേഷനിൽ തടികളുമായി പോകുന്ന ആറ് വാഹനങ്ങൾ പിടികൂടി 88,000 രൂപ പിഴ ഈടാക്കി. പിടികൂടിയ വാഹനങ്ങൾ പടന്നക്കാട്, ചെറുവത്തൂർ എന്നിവിടങ്ങളിലെ വെയ്‌മെന്റ് ബ്രിഡ്ജുകളിൽ കൊണ്ടുപോയി തൂക്കിയാണ് അമിത ഭാരത്തിനുള്ള പിഴഈടാക്കിയത്. നീലേശ്വരം, കോട്ടപ്പുറം, ചായ്യോം, മടിക്കൈ എന്നീ ബൈ റൂട്ടിലും എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, ROAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.