SignIn
Kerala Kaumudi Online
Thursday, 25 April 2024 7.50 PM IST

തർക്കങ്ങൾ തീർക്കും നിലമംഗലത്തെ നാട്ടുകോടതി

1
തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിൽ നടത്തിയ നാട്ടുകോടതിയിൽ ആചാരസ്ഥാനികർ പരാതികൾ കേൾക്കുന്നു

തുരുത്തി: തർക്കം ഏതുമാകട്ടെ എല്ലാത്തിനും ഇവിടെ പരിഹാരമുണ്ട്, പരാതിക്കാരനും എതിർകക്ഷിക്കും പക്ഷഭേദമില്ലാതെ ധാർമ്മികതയിൽ ഊന്നിയുള്ള നീതി ലഭിക്കും. ചെറുവത്തൂർ നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതീ ക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരനട ഇന്നും നാട്ടുകാരുടെ പ്രശ്ന പരിഹാര കോടതിയാണ്. പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും തീർപ്പാകാത്ത പരാതികളും ഇവിടെ പരിഹരിക്കപ്പെടും.

തുരുത്തി കഴകത്തിലെ നാട്ടുകോടതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്നത്തെ പോലെ കോടതികളും വക്കീലന്മാരും വിചാരണകളും ഇല്ലാതിരുന്ന കാലത്ത് എല്ലാവിധ തീർപ്പും കൽപിച്ചിരുന്നത് ഈ നാട്ടുകോടതിയിലായിരുന്നു. വിശ്വാസവും സാമൂഹിക കൂട്ടായ്മയും ഈ സമുദായ സംവിധാനത്തിന് കരുത്തായി. കാലം മാറിയെങ്കിലും തുരുത്തി കഴകത്തിലെ തർക്ക പരിഹാരകോടതിക്ക് ഇന്നും വിശ്വാസത്തിന്റെ പിൻബലമുണ്ട്. പാട്ടും പൂരവുമൊഴിച്ചുള്ള എല്ലാ സംക്രമ ദിനത്തിലും ഇവിടെ കോടതിയുണ്ടാകും.

കൊവിഡ് കാരണം കേസുകൾ കുറവായിരുന്ന നാട്ടുകോടതി വീണ്ടും സജീവമായിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് പരാതി ലഭിച്ചാൽ കാലിയാൻ കറവക്കാരൻ എതിർകക്ഷിക്ക് ഈ വിവരം എത്തിക്കുന്നു. ദൂത് അയച്ചാണ് രണ്ടുകക്ഷികളെയും സംക്രമ ദിവസം വിളിപ്പിക്കുന്നത്. സംക്രമ ദിവസം രാവിലെ ഏഴിന് ദീപം കൊളുത്തി ആരംഭിക്കുന്ന അടിയന്തിരാദി കർമ്മങ്ങൾക്ക് ശേഷം ഭഗവതിയുടെ ശ്രീകോവിലിന് മുന്നിലുള്ള പടിഞ്ഞാറേ ഗോപുരനടയിൽ കൂട്ടായ്ക്കാരന്മാരും ക്ഷേത്രസ്ഥാനീകരും ഇരിപ്പുറപ്പിക്കും. വിചാരണയും വിധിപ്രസ്താവവും ഇവിടെ വെച്ചാണ്. ആകെയുള്ള എട്ട് കൂട്ടയക്കാരന്മാരിൽ നാലു പേർ ആവലാതികൾ കേൾക്കാനുണ്ടാകും. കമ്മിറ്റിക്കാർ പരാതിക്കാരുടെ പേരുവിളിക്കും. പരാതിക്കാർ വിഷയം കൂട്ടായ്ക്കാരനെ ധരിപ്പിക്കും. അദ്ദേഹം ചർച്ച നടത്തിയ ശേഷം അച്ചന്മാരുടെ മുമ്പാകെ വിഷയം അവതരിപ്പിക്കും. ക്ഷേത്രേശന്മാർ പരാതികളിൽ തീർപ്പുണ്ടാക്കും. തീർപ്പായ വിവരം പൂമാലയുടെ ആയുധമായ നാന്തകം എഴുന്നെള്ളിക്കുന്ന പ്രധാന അച്ചനെ ബോധിപ്പിക്കണം. 'സുപ്രീം അതോറിറ്റി' നാന്തകം അച്ചനാണ്. തീർപ്പ് കൊള്ളാനും തള്ളാനും ഇളവ് നൽകാനും അച്ചന് അധികാരമുണ്ട്. ഈ അച്ചനും അംഗീകരിച്ചുകഴിഞ്ഞാൽ അത് അന്തിമ വിധിയായി. മൊത്തം എട്ട് അച്ചന്മാരും രണ്ട് അന്തിത്തിരിമാരും കൂട്ടായ്ക്കാരും അടക്കമുള്ള ആചാരക്കാരാണ് വിധിപ്രസ്താവം നടത്തുന്നത്.

കഴകത്തിന് കീഴിൽ 4500 കുടുംബങ്ങൾ

4500 കുടുംബങ്ങളും 31 പ്രാദേശിക സമിതിയും എണ്ണായിരം വാലിയക്കാരും പടന്ന, വലിയപറമ്പ്, ചെറുവത്തൂർ പഞ്ചായത്തും നീലേശ്വരം നഗരസഭയുടെ പടിഞ്ഞാറൻ ഭാഗങ്ങളും ഉൾപ്പെടുന്ന നിരവധി ഉപക്ഷേത്രങ്ങളും അടങ്ങുന്ന കഴകത്തിലെ നാട്ടുകോടതി വിധി വളരെ പ്രസിദ്ധമാണ്. തുരുത്തിയിൽ ചേരേണ്ടുന്ന കാഞ്ഞങ്ങാട് സൗത്തിലെ കുഞ്ഞിവീട് തറവാട്ടിലെ കൊടക്കാരച്ചന്റെ കട്ടാരവും കുടയും വെക്കുന്ന വീടിനെ ചൊല്ലിയുള്ള തർക്കം, കുട്ടികൾ പൂരക്കളി കളിക്കുന്നത് തടഞ്ഞ പരാതി, കുളങ്ങാട്ടുമല നവീകരണ സംബന്ധിയായ വിഷയം, കാരിയിൽ ഒറ്റക്കോലം നടത്തുന്നത് സംബന്ധിച്ച് തുടങ്ങിയവയാണ് ഈ സംക്രമ നാളിൽ നാട്ടുകോടതി പ്രധാനമായും പരിഗണിച്ചത്. പുത്തരിക്ക് തീയ്യതി നിശ്ചയിച്ചും ഒറ്റക്കോലം നടത്തുന്നതിന് അനുമതി നൽകിയുമാണ് നാട്ടുകോടതി തുടങ്ങിയത്.

ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് പരിധിക്കുള്ളിലെ പ്രദേശങ്ങളിലെ കേസുകളെല്ലാം കൈകാര്യം ചെയ്യുന്നുണ്ട്. നാട്ടാചാര പ്രകാരം നടത്തുന്ന എല്ലാ വിഷയത്തിനും തീർപ്പുണ്ടാക്കും. സ്വത്തുകേസുകൾ, അടിപിടി, ക്ഷേത്രങ്ങൾ തമ്മിലുള്ള തർക്കം, സാമ്പത്തിക തർക്കങ്ങൾ തുടങ്ങി എല്ലാം കഴകം കോടതിയിൽ എത്താറുണ്ട്. അച്ചന്മാരുടെ വിധിപ്രസ്താവം അംഗീകരിക്കാത്തവർക്കുള്ള ശിക്ഷ ഭഗവതി നൽകും.

കെ.വി അമ്പാടി (തുരത്തി കഴകം പ്രസിഡന്റ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, NATTUKODATHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.