കാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിതയായ ഒരു കുരുന്നിനെ കൂടി മരണം തട്ടിയെടുത്തു. പെരിയാട്ടടുക്കത്തെ റീനയുടെ ഏകമകൾ സൗപർണിക (10) ആണ് മരിച്ചത്. അച്ഛൻ രതീഷ് നേരത്തെ മരിച്ചിരുന്നു. കുട്ടിയുടെ ചികിത്സ കൃത്യമായി നടത്താൻ സാമ്പത്തിക പ്രയാസവും സൗകര്യമില്ലായ്മയും കാരണം മാതാവിന് കഴിഞ്ഞിരുന്നില്ല. പെരിയ പ്ലാന്റേഷന്റെ പനയാൽ തോട്ടത്തിന് സമീപത്താണ് കുട്ടിയുടെ വീട്. സാമൂഹിക പ്രവർത്തക ദയാബായി അടക്കമുള്ളവർ കുട്ടിയുടെ വീട് സന്ദർശിച്ച് വിങ്ങിപ്പൊട്ടിയിരുന്നു.
ജന്മനാ കിടപ്പിലായിരുന്ന സൗപർണികയ്ക്ക് ഇടയ്ക്ക് വേദന കലശലാവുമ്പോൾ പെരിയ മഹാത്മാ ബഡ്സ് സ്‌കൂളിലെത്തിച്ച് ഫിസിയോതെറാപ്പി നടത്തുന്നത് മാത്രമായിരുന്നു ചികിത്സ.
മകളുടെ ചികിത്സയ്ക്കു മുമ്പിൽ സ്വന്തം രോഗാവസ്ഥ മറച്ചുവെച്ചാണ് പിതാവ് അസുഖബാധയെ തുടർന്ന് മരിച്ചത്. സൗപർണികയും ആവശ്യമായ ചികിത്സ കിട്ടാതെ മരണപ്പെട്ടവരുടെ പട്ടികയിൽ തന്നെയാണ്.
എയിംസ് ആവശ്യം ശക്തമാകുന്നു
ഭരണകൂടം ഒരു കുട്ടിയെ കൂടി ആവശ്യമായ ചികിത്സ നൽകാതെ കൊലപ്പെടുത്തി എന്ന ആക്ഷേപമാണ് എൻഡോസൾഫാൻ വിരുദ്ധ പ്രവർത്തകരും എയിംസ് ആക്ഷൻ കമ്മിറ്റി പ്രവർത്തകരും പറയുന്നത്. സൗപർണികയുടെയും അടുത്തിടെ മരിച്ച നിരവധി കുട്ടികളുടെയും മുതിർന്നവരുടേയും മരണം കണക്കിലെടുത്തെങ്കിലും കാസർകോട് ജില്ലയ്ക്ക് എയിംസ് അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യമാണ് ശക്തമായിരിക്കുന്നത്. 2010ൽ ദേശീയ മനുഷ്യാവകാശ കമീഷനും 2017ലും, 19ലും, 22ലും സുപ്രീം കോടതിയും എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി നിരവധി വിധികൾ പുറപ്പെടുവിച്ചിരുന്നെങ്കിലും അതൊന്നും പാലിക്കാൻ ഭരണകൂടം തയ്യാറായിട്ടില്ല. മരണം കാത്ത് കിടക്കുന്നവർക്ക് വേണ്ടിയെങ്കിലും കേന്ദ്രസംസ്ഥാന സർക്കാർ കണ്ണ് തുറക്കണമെന്നാണ് ജില്ലയിലെ ജനങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |