SignIn
Kerala Kaumudi Online
Friday, 26 April 2024 12.19 AM IST

സങ്കടക്കടലിൽ കൈത്താങ്ങാകാൻ കരുണ വറ്റാത്ത സുമനസുകൾ

sahayam
ജനകീയ കമ്മറ്റിയുടെ സാമ്പത്തിക സഹായം ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. വി പ്രമീള ദമ്പതികൾക്ക് കൈമാറുന്നു

ചെറുവത്തൂർ: രോഗബാധിതരായ ദമ്പതികളുടെ സംരക്ഷണം കരുണവറ്റാത്ത സുമനസുകൾ ഏറ്റെടുക്കുന്നു. ചികിത്സയിലെ പിഴവ് കാരണം രണ്ടുകാലുകളും മുട്ടിന് താഴെ വെച്ച് മുറിച്ചു മാറ്റിയ നരസിംഹനും ബ്രസ്റ്റ് കാൻസർ ബാധിച്ച ഭാര്യ ദേവകിയും കാരി ആനക്കാരന്റെ മെട്ടയ്ക്കുള്ള പണിതീരാത്ത വീട്ടിൽ വേലയും കൂലിയും ഭക്ഷണവും ഇല്ലാതെ നരകജീവിതം നയിക്കുകയാണെന്ന 'കേരള കൗമുദി' വാർത്തയാണ് ഇവർക്ക് തുണയായത്.

ദമ്പതികളുടെ സംരക്ഷണം ജനകീയ ഇടപെടലിലൂടെ സാദ്ധ്യമാക്കുന്നതിന് ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള മുന്നോട്ടുവന്നു. പ്രസിഡന്റ് പ്രമീളയും മെമ്പർമാരായ മഹേഷ് വെങ്ങാട്ടും സി. ആശയും ദമ്പതികളെ കാരിയിലെ വീട്ടിൽ പോയി കണ്ട് സമാശ്വസിപ്പിച്ചു. ജീവിത ചെലവിന് ആവശ്യമായ ചെറിയ ജോലി ചെയ്തു ജീവിക്കുന്നതിനായി വീടിന്റെ പുറത്തിറങ്ങുന്നതിന് മുച്ചക്ര വാഹനമോ ഇലക്ട്രോണിക് വാഹനമോ ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് പ്രമീള അറിയിച്ചു. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി വാഹനം എത്തിക്കുന്നതിന് ശ്രമിക്കും. കഴിഞ്ഞ വർഷം പദ്ധതി പരിഗണിച്ചപ്പോൾ നരസിംഹന്റെ അപേക്ഷ ഉണ്ടായിരുന്നില്ല. പ്രദേശവാസികളുടെ സഹകരണത്തോടെ ഈ കുടുംബത്തെ ഏറ്റെടുക്കുന്നതിന് ആവശ്യമായ ഇടപടൽ ഉണ്ടാകുമെന്നും അവർ പറഞ്ഞു.

പുറത്തിറങ്ങുന്നതിന് വഴി ഒരുക്കുന്നതിന് പിന്നീട് വിശദമായ ചർച്ചകൾ നടത്തും. കുടുംബത്തിന്റെ ചികിത്സയും പുനരധിവാസവും നടത്തുന്നതിന് 25 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. പഞ്ചായത്ത് നൽകിയ വീടും പൂർത്തിയാക്കണം. അതിന് ആവശ്യമായ സഹായം ചെയ്യുമെന്ന് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ.എസ് ജയമോഹൻ പറഞ്ഞു. ദമ്പതികളുടെ ജീവിതത്തിനും ചികിത്സയ്ക്കും സഹായം ലഭ്യമാക്കുന്നതിനായി കമ്മിറ്റി പ്രവർത്തിച്ചു വരുന്നുണ്ടെന്നും അതിൽ നിന്നും ചെറിയ തുകകൾ കുടുംബത്തിന് നൽകിവരുന്നതായും വാർഡ് മെമ്പറും കമ്മിറ്റി പ്രസിഡന്റുമായ മഹേഷ് വെങ്ങാട്ട് അറിയിച്ചു.

റേഷൻ മുടങ്ങിയാലും അന്നംമുട്ടില്ല

റേഷനും പെൻഷനും മുടങ്ങിയാലും രോഗിയായ ദമ്പതികൾക്ക് ഇനി അന്നം മുട്ടില്ല. ചെറുവത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകൻ അറഫാത്ത് ചെറുവത്തൂരിന്റെ നേതൃത്വത്തിലുള്ള സന്നദ്ധസംഘടന നരസിംഹനും ദേവകിക്കും സ്ഥിരമായി ഭക്ഷണക്കിറ്റുകൾ എത്തിക്കുന്നതിന് ആലോചിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, FOLLOWUP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.