കാസർകോട്; ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ വിൽപ്പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് കാസർകോട് മത്സ്യമാർക്കറ്റിൽ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ മിന്നൽപരിശോധനയിൽ 200 കിലോ പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടിൽനിന്നെത്തിച്ച ഉപയോഗശൂന്യമായ മത്സ്യമാണ് പിടികൂടിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യ വിഭാഗം, ഫിഷറീസ് വകുപ്പ്, കാസർകോട് നഗരസഭ എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്.
ശീതീകരിച്ച വാഹനത്തിൽ കൊണ്ടുവന്ന 50 ബോക്സുകളിൽ എട്ട് ബോക്സ് മത്സ്യമാണ് പഴകിയതാണെന്ന് കണ്ടെത്തിയത്. ഇതിൽ കൂടുതലും മത്തിയാണ്. ഉപയോഗശൂന്യമായ മത്സ്യം വിപണനത്തിന് എത്തിച്ചതിന് ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്നലെ രാവിലെ 7.30 ഓടെയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലാ അസിസ്റ്റന്റ് കമ്മിഷണർ ജോൺ വിജയന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. മത്സ്യങ്ങളിൽ വ്യാപകമായി രാസവസ്തുക്കൾ കലർത്തി വിൽപ്പന നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. എന്നാൽ മത്സ്യങ്ങളിൽ രാസവസ്തുക്കൾ കലർത്തുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ മത്സ്യങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്കയയ്ക്കുമെന്നും തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു.
ഫുഡ് ഇൻസ്‌പെക്ടർമാരായ കെ.പി മുസ്തഫ, എസ്. ഹേമാംബിക, ജീവനക്കാരായ പി.വി രാജു, വി.കെ സിനോജ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എ.ജി അനിൽകുമാർ, നഗരസഭാ ഹെൽത്ത് വിഭാഗത്തിലെ എ. അനീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുധീർ, രൂപേഷ്, കൺട്രോൾ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം നഗരസഭാ സെക്രട്ടറി എസ്. ബിജുവും പരിശോധനയിൽ പങ്കെടുത്തു.
പരിശോധന കടുപ്പിക്കും
കാസർകോട് ജില്ലയിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന കടുപ്പിക്കുന്നു. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും മത്സ്യമാർക്കറ്റുകൾക്ക് പുറമെ ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ തുടങ്ങി എല്ലാ ഭക്ഷണ ശാലകളിലും പരിശോധന ശക്തമാക്കും. ചെറുവത്തൂരിലെ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച് വിദ്യാർത്ഥിനി മരണപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കിയത്. നഗരസഭാ പരിധികളിലും പഞ്ചായത്ത് പരിധികളിലുമുള്ള മുഴുവൻ ഭക്ഷണശാലകളിലും പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം പറഞ്ഞു.
ഹോട്ടലുകളിലും കൂൾബാറുകളിലും പഴകിയ ഭക്ഷണം വിളമ്പുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. പല ഹോട്ടലുകളിലെയും അടുക്കള ഭാഗങ്ങൾ വൃത്തിഹീനമാണ്. തെരുവുകളിലും മറ്റും രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന പല തട്ടുകടകളിലും യാതൊരു വിധത്തിലുമുള്ള ശുചിത്വ മാനദണ്ഡങ്ങളും പാലിക്കുന്നില്ല. രുചിയും നിറവും കൂട്ടാൻ ഭക്ഷണത്തിൽ രാസവസ്തുക്കൾ കലർത്തുന്നുമുണ്ട്. ഇത്തരക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |