കാസർകോട്: ചമ്മന്തികളുടെ രുചിഭേദം അറിയാൻ കഞ്ഞികുടിക്കാൻ ഇരച്ചു കയറിയത് 3000 ത്തോളം പേർ. യുവതലമുറയെ കൃഷിയോടടുപ്പിക്കാൻ അരവത്ത് പുലരി കൂട്ടായ്മ ഒരുക്കിയ നാട്ടി കാർഷിക മഹോത്സവത്തിന്റെ ഭാഗമായാണ് 101 രുചികളുള്ള ചമ്മന്തികൾ തയാറാക്കിയത്.
പള്ളിക്കര അരവത്ത് എരോൽ വടക്കുവീട് തറവാട് മുറ്റത്താണ് കഞ്ഞി വിളമ്പിയത്. സ്വന്തം വീടുകളിൽ ഇഡ്ഡലിക്കും കഞ്ഞിക്കും ചമ്മന്തി അരച്ച് തൊട്ടു നക്കാറുണ്ടെങ്കിലും 101 രുചികളുള്ള ചമ്മന്തി കൂട്ടുകൾ ഒരുമിച്ചു കാണുന്നത് ഇതാദ്യം. കാർഷിക സംസ്കൃതിയുടെ വർണ്ണങ്ങൾ ചാലിച്ച നിറക്കൂട്ടുകൾ പോലെ ഒന്നാന്തരം ചമ്മന്തികൾ തയ്യാറാക്കിയത് അരവത്ത് പുലരിയുടെ വനിതാ കൂട്ടായ്മയിലെ അംഗങ്ങൾ. പള്ളിക്കര അരവത്തും പരിസരങ്ങളിലുമായുള്ള 30 വീടുകളിലായി 30 വനിതകളാണ് 101 ചമ്മന്തി കൂട്ടുകൾ തയ്യാറാക്കിയത്.
ഞായറാഴ്ച പുലർച്ചെ എഴുന്നേറ്റ് വീടുകളിൽ നിന്നും തയ്യാറാക്കിയ ചമ്മന്തി തറവാട് മുറ്റത്ത് വെച്ചു കുത്തിയരി കഞ്ഞിക്കൊപ്പം വിളമ്പുകയായിരുന്നു. ആളുകളുടെ തള്ളിക്കയറ്റം കാരണം അവസാനമായപ്പോൾ പലർക്കും അഞ്ചും ആറും ചമ്മന്തികൾ മാത്രമേ കിട്ടിയുള്ളൂ.
ഓരോരാളും മൂന്നു തരം ചമ്മന്തി
വീടുകളിൽ നിന്നും ചമ്മന്തി അരക്കണമെന്ന് പറഞ്ഞപ്പോൾ തന്നെ അംഗങ്ങളായി 30 വനിതകളും ആവേശത്തോടെ മുന്നോട്ടുവരികയായിരുന്നു. ഒരാൾ വ്യത്യസ്ത രുചിയുള്ള മൂന്ന് വീതം ചമ്മന്തിയാണ് അരച്ചത്. ഗൂഗിളിന്റെ സഹായം തേടിയവരുമുണ്ട്. കിഴങ്ങുവർഗങ്ങൾ, പഴങ്ങൾ, ഔഷധ സസ്യങ്ങൾ, പച്ച ചീര, ചുവന്ന ചീര, പച്ച കുരുമുളക്, കറുപ്പ് കുരുമുളക്, വേപ്പില, കൂവളം, തുളസി ഇലകൾ, മുരിങ്ങ ഇല തുടങ്ങി പലതരത്തിലുള്ളവ ഉപയോഗിച്ചാണ് ചമ്മന്തി അരച്ചതെന്ന് വനിതാ കൂട്ടായ്മയിലെ അംഗങ്ങളായ പ്രജ്വല കൃഷ്ണൻ, സുപ്രിയ ദിനേശൻ, രജിത വേണുഗോപാലൻ, സിന്ധു ഗോപിനാഥ്, കാർത്യായനി ഗംഗാധരൻ എന്നിവർ 'കേരള കൗമുദി'യോട് പറഞ്ഞു.
ഏഴു വർഷമായി നടത്തുന്ന നാട്ടി കാർഷിക മഹോത്സവത്തിന്റെ ഭാഗമായി ഇത്തവണ ഒരു പുതുമ വേണമെന്ന ചിന്തയിൽ നിന്നാണ് 101 രുചിഭേദങ്ങളോടെയുള്ള ചമ്മന്തി ഒരുക്കാൻ തീരുമാനിച്ചത്. വനിതകളുടെ കൂട്ടായ്മ അതിന് നന്നായി സഹകരിച്ചു.
എ.കെ ജയപ്രകാശ് (കൺവീനർ നാട്ടി മഹോത്സവം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |