കാസർകോട്: വനംവകുപ്പിന്റെ അനുമതിയില്ലാതെ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് മരമില്ലിലെത്തിച്ച മരങ്ങൾ റെയ്ഡ് നടത്തി പിടിച്ചെടുത്തത് വിവാദമാകുന്നു. സ്വന്തം ആവശ്യത്തിനുള്ള ഫർണിച്ചർ പണിയുന്നതിന് ഉണങ്ങിയ മരങ്ങൾ മുറിച്ചുമാറ്റി നിയമപരമായ രേഖകളും അനുമതി പത്രവും തയാറാക്കി ഈർച്ചമില്ലിൽ എത്തിച്ച മരങ്ങളാണ് പിടിച്ചെടുത്തതെന്ന വാദവുമായി കാർഷിക ഗവേഷണ കേന്ദ്രം അധികൃതർ വന്നതോടെയാണ് സംഭവം വിവാദമായത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കാസർകോട് ഡി.എഫ്.ഒ പി. ബിജുവിന്റെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ അഷ്‌റഫിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി പിലിക്കോട് മട്ടലായിയിലെ മരമില്ലിൽ റെയ്ഡ് നടത്തിയാണ്, അനധികൃതമായി കടത്തിക്കൊണ്ടുവന്ന് സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ 20 തേക്ക്, 50 അക്കേഷ്യ, 10 മഹാഗണി എന്നിവ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. മരങ്ങൾ മുറിച്ചു കടത്താൻ വനം വകുപ്പിൽ നിന്ന് അനുമതി വാങ്ങിക്കുകയോ വിവരം അറിയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
തിരുമുമ്പ് സ്മാരകം പുതുക്കി പണിയുന്ന ഭാഗത്തുള്ള മരങ്ങളാണ് മില്ലിൽ നിന്ന് പിടിച്ചെടുത്തത്. കാർഷിക ഗവേഷണകേന്ദ്രത്തിനുള്ളിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തുന്നതായി നേരത്തെ പരാതി ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച കൃത്യമായ വിവരം അന്വേഷണം നടത്തിയ ശേഷം വെളിപ്പെടുത്തുമെന്ന് ഡി.എഫ്.ഒ പി. ബിജു പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡിന് എത്തുമ്പോൾ മരമില്ലിൽ ഉടമസ്ഥർ ഉണ്ടായിരുന്നില്ല. ഞായറാഴ്ച രാവിലെ ഉടമയെയും ജീവനക്കാരെയും വിളിച്ചു വരുത്തി ഉദ്യോഗസ്ഥർ വിവരങ്ങൾ തേടിയിരുന്നു. ഇന്നു രാവിലെ വീണ്ടുമെത്തി മരങ്ങൾ അളന്നു തിട്ടപ്പെടുത്തും. പിടിച്ചെടുത്ത മരങ്ങൾ സീൽ ചെയ്ത ശേഷം മില്ലിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരായ രാജു, വിജേഷ്, ഗിരീഷ്, സുനിൽ എന്നിവരും റെയ്ഡ് നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.
അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റി മില്ലിലേക്ക് കടത്തി എന്നുള്ള തരത്തിൽ വനം വകുപ്പിന് വിവരം ലഭിച്ചത് വാസ്തവവിരുദ്ധമാണ്. മരങ്ങൾ അനധികൃതമായി മുറിക്കുകയോ കളവു പോവുകയോ ചെയ്തിട്ടില്ല. അങ്ങനെ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഞങ്ങൾ തന്നെ പരാതി നൽകുമായിരുന്നു. തിരുമുമ്പ് ഭവനം പൂർത്തിയാകുന്നതോടെ അതിലേക്ക് ആവശ്യമായി വരുന്ന ഫർണിച്ചറും മേൽക്കൂരയും നിർമ്മിക്കുന്നതിന് ഉണങ്ങിയ മരങ്ങൾ മുറിച്ചു മാറ്റിയശേഷം നിയമപരമായ ഉത്തരവുകൾ തയ്യാറാക്കി ഈർച്ച മില്ലിൽ എത്തിക്കുകയായിരുന്നു. നമ്മുടെ തന്നെ തൊഴിലാളികൾ ഗവേഷണ കേന്ദ്രത്തിലെ ട്രാക്ടറിലാണ് മരങ്ങൾ കൊണ്ടുപോയത്.
-ഡോ. ടി. വനജ (അസോസിയേറ്റ് ഡയറക്ടർ, പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |