ചെറുവത്തൂർ: മഴവെള്ളപ്പാച്ചിലിലും മറ്റും അകപ്പെട്ട് ദുരിതമനുഭവിക്കുന്ന കിഴക്കൻ മലയോരമേഖലയിലെ ജനങ്ങൾക്ക് തുണയായി മുൻ കേരള ഹാൻഡ്ബാൾ താരമായ പാടിയാട്ടുചാലിനടുത്ത് കൊല്ലാടയിലെ പ്രശാന്ത് ആലപ്പടമ്പൻ. തന്റെ സേവനം കൊണ്ട് അപകടത്തിൽപെട്ട അനേകം പേരെ ജീവിതത്തിലേക്ക് പിടിച്ചുയർത്താൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് പ്രശാന്ത്. ഇത്തരം പ്രവർത്തനങ്ങളിൽ കാണിക്കുന്ന ആത്മാർത്ഥത പരിഗണിച്ച് ഫയർ ഫോഴ്സ് ഓഫീസർ ശ്രീനാഥ്, അഗ്നിശമന വളണ്ടിയറായി നിയമിച്ചിരിക്കുകയാണ് പ്രശാന്തിനെ. എങ്കിലും ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ പഠനവും ഹാൻഡ്ബാളും പാതിവഴിയിൽ ഉപേക്ഷിച്ച സ്വകാര്യദുഃഖവുമുണ്ട് പ്രശാന്തിന്.
കഴിഞ്ഞദിവസം പ്ലാച്ചിക്കര, കൂരാച്ചുണ്ടിൽ ഒഴുക്കിൽപ്പെട്ട ലത എന്ന റിട്ട. അദ്ധ്യാപിക ലതയുടെ മൃതദേഹം കണ്ടെത്താൻ കനത്തമഴ വെള്ളപ്പാച്ചിലിനിടയിൽ തിരച്ചിൽനടത്താൻ പെരിങ്ങോം ഫയർഫോഴ്സിനെ സഹായിച്ചത് പ്രശാന്തായിരുന്നു.
വയക്കര ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു പ്രശാന്തിന്റെ ആദ്യനിയോഗം. പുണ്ണമ്മുക്ക് താന്നിക്കൽ ചാണ്ടിയുടെ മകൻ സെബിനെ കാര്യങ്കോട് പുഴയിലെ ചന്ദ്രവയൽ കയത്തിൽ നിന്ന് മുങ്ങിയെടുത്ത് കരയിലെത്തിച്ചു. 24 കോൽ ആഴമുള്ള കിണറ്റിൽ വീണ വിലപിടിപ്പുള്ള രേഖയും പണവുമടങ്ങുന്ന പേഴ്സെടുത്ത് ഉടമസ്ഥനെ ഏൽപ്പിച്ചതും പ്രശാന്താണ്. കണ്ണൂർ ധർമ്മശാലയിൽ റോഡിൽ വീണു കിടന്ന കണ്ണൂർ സ്വദേശി കെ. ധനേഷിനെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചതും പ്രശാന്തിന്റെ ഇടപെടലിലാണ്.
കഷ്ടതനിറഞ്ഞ ജീവിതസാഹചര്യം കാരണം പ്ലസ് ടു വരെ വിദ്യാഭ്യാസ യോഗ്യതയുള്ള ഈ യുവാവ് മരം വെട്ടിയാണ് ജീവിതം നയിക്കുന്നത്. പക്ഷേ മിക്ക ദിവസങ്ങളിലും പെരിങ്ങോം, വയക്കര, ഉമ്മറപ്പൊയിൽ, ചെറുപുഴ, കൊല്ലാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് പ്രശാന്തിന്റെ സേവനത്തിനായി വിളകളെത്തുന്നതിനാൽ കൃത്യമായി ജോലിക്കുപോകുവാനും കഴിയാറില്ല.
ഹാൻഡ് ബാൾ പാതിവഴിക്കുപേക്ഷിച്ചെങ്കിലും വയക്കര ഗവ. ഹൈസ്കൂളിലെ കായികാദ്ധ്യാപകന്റെ കൂടെ പരിശീലന കുപ്പായവുമണിഞ്ഞിട്ടുണ്ട് പ്രശാന്ത്. ഭാര്യ സി.വി. അഖില 14 തവണ കേരളത്തിന്റെ കുപ്പായമണിഞ്ഞ ഹാൻഡ്ബാൾ താരമാണ്. കാലിക്കറ്റ്, എം.ജി യൂണിവേഴ്‌സിറ്റികൾക്കു വേണ്ടി അഖിലേന്ത്യാ മേളകളിൽ പങ്കെടുത്തിട്ടുണ്ട്. ഏക മകൾ ആഷിക. ദേശീയ മത്സരങ്ങളിൽ കേരളത്തിന് വേണ്ടി വിയർപ്പൊഴുക്കിയ താര ദമ്പതികളാണെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയില്ലാത്തതിനാൽ ഏറെ പരിമിതികളോടെയാണ് ഈ കുടുംബം കഴിയുന്നത്.
പ്രശാന്തിനെ വിളിക്കാം... 9495694856.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |