കാഞ്ഞങ്ങാട്: കാർഷിക വിളകളിലെ രോഗങ്ങളെ കണ്ടെത്താനും തിരിച്ചറിയാനും കർഷകരെ സഹായിക്കുന്ന അത്യാധുനിക പ്ലാന്റ് ഹെൽത്ത് ക്ലിനിക് ഇനി ജില്ലയിലും. മലബാറിൽ ആദ്യമായി പടന്നക്കാട് കാർഷിക കോളേജിലാണ് പ്ലാന്റ് ഹെൽത്ത് ക്ലിനിക് പ്രവർത്തനമാരംഭിക്കുന്നത്.
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഫണ്ട് ഉയോഗിച്ച് 25ലക്ഷം രൂപ ചെലവിലാണ് ക്ലിനിക് സജ്ജീകരിച്ചിരിക്കുന്നത്.
കാലാവസ്ഥ വ്യതിയാനങ്ങൾക്കൊണ്ട് നിരവധി മാറ്റങ്ങളാണ് കാർഷിക മേഖലയിൽ കണ്ടുവരുന്നത്. മനുഷ്യരെ പോലെ തന്നെ സസ്യങ്ങളിലും രോഗങ്ങൾ കൂടി വരുന്നു. പുതിയ നിരവധി രോഗങ്ങളാണ് സസ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്. സസ്യങ്ങളെ ബാധിക്കുന്ന രോഗങ്ങളെ തിരിച്ചറിയാൻ ലാബ് ഉപകരിക്കും. കൃഷി ഭവൻ മുഖേന റഫർ ചെയ്യുന്നത് കൂടാതെ കൃഷിയിടത്തിലെ സാമ്പിളുകൾ കർഷകർക്ക് നേരിട്ട് ലാബിൽ എത്തിച്ച് പരിശോധന നടത്താനും കഴിയും. വിളകൾക്കു നൽകേണ്ട പ്രാഥമിക പരിശോധനകൾ കൃഷി ഭവൻ മുഖേന നിലവിൽ നൽകി വരുന്നുണ്ട്. എന്നാൽ അത്യാധുനിക പ്ലാന്റ് ഹെൽത്ത് ക്ലിനികിലൂടെ പുതിയ രോഗങ്ങളടക്കം കണ്ടെത്താൻ സാധിക്കും. സസ്യങ്ങളുടെ സാമ്പിളുകൾ സൂക്ഷിക്കാനടക്കം കഴിയുന്ന ഏറ്റവും നൂതനമായ ലാബ് സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
പ്ലാന്റ് പാത്തോളജി വിഭാഗത്തിലെ അസി. പ്രൊഫസർ ഡോ. പി.കെ. സജീഷാണ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പി.ജി വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് ലാബ് പ്രവർത്തനം.
രോഗങ്ങൾ കണ്ടെത്താം
വൈറസ്, ഫംഗസ്, ബാക്ടീരിയ, ഫൈറ്റോപ്ലാസ്മ തുടങ്ങിയവ മൂലം വിളകൾക്കുണ്ടാക്കുന്ന രോഗങ്ങൾ തിരിച്ചറിയാനും സസ്യ സാമ്പിളിന്റെ മോളിക്യുലാർ ലെവൽ അടിസ്ഥാനമാക്കിയുള്ള രോഗനിർണയം നടത്താനും ഈ ലാബിലൂടെ സാധിക്കും. മോളിക്യുലർ ഡയഗ്‌നോസിസ് സെന്ററിന്റെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്. പി.സി ആർ മെഷീൻ, ജെൽ ഇലക്ട്രോ ഫോറെസിസ് യൂണിറ്റ്, നാനോഡ്രോപ്പ് സ്പെക്ട്രോഫോട്ടോമീറ്റർ, ബി.ഒ.ഡി ഇൻകുബേറ്റർ തുടങ്ങിയ നൂതന ഉപകരണങ്ങൾ ഇവിടെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |