പാനൂർ: സർക്കസ് കഥാകാരനും നോവലിസ്റ്റും ജീവചരിത്രരചയിതാവും മാദ്ധ്യമ പ്രവർത്തകനുമായ ശ്രീധരൻ ചമ്പാടിന്റെ 85-ാം ജന്മദിനത്തിൽ പത്തായക്കുന്നിലെ " ശ്രീവത്സത്തിൽ "കഥാകാരന്മാരും കലാകാരന്മാരും പ്രസാധകരും സുഹൃത്തുക്കളും ഒത്തുചേർന്നു.
ചലച്ചിത്രമായ തമ്പിന്റെയും മേളയുടെയും കഥാകാരനെ ഒന്നു നേരിൽ കണ്ട് ജന്മമദിനാശംസ നേരാനായിരുന്നു അകലങ്ങളിൽ നിന്നു പോലും പലരുമെത്തിയത്. നേരത്തെ തന്നെ ആശംസ അറിയിക്കാൻ കെ.പി മോഹനൻ എം.എൽ.എയും ചിത്രകാരൻ പൊന്ന്യം ചന്ദ്രനും വീട്ടിലെത്തിയിരുന്നു. ഔപചാരികതകളൊന്നുമില്ലാതെ എത്തിച്ചേർന്നവരെല്ലാം വട്ടത്തിൽ കൂടിയിരുന്ന് ശ്രീധരൻ ചമ്പാടിന്റെ പ്രത്യേകതകളെയും കൃതികളെയും മറ്റുസാഹിത്യ സംഭാവനകളെയും സദസ്സിൽ ഓർമ്മപ്പെടുത്തി.
വളരെ ചെറുപ്പം മുതൽ ജീവിത പ്രാരാബ്ധങ്ങളിൽ സർക്കസ്സിൽ ചേർന്നതും സർക്കസ് കൂടാരത്തിന്റെ ഗേറ്റ്മാനായതും ട്രപ്പീസ് കളിക്കാരനായതും മാനേജരായതും അതുമായി ഇന്ത്യ മുഴുവനും സഞ്ചരിച്ചതും സർക്കസ് വിട്ട് എഴുത്തുകാരനായതും പലരും ഓർമ്മിപ്പിച്ചു.
മുഖസ്തുതി ഇഷ്ടപ്പെടുന്നത് മനുഷ്യ സഹജമാണെന്നും പുറമെ പലരും നിഷേധിക്കുന്നുവെന്നെയുള്ളൂ എന്നും ജീവിക്കുമ്പോൾ ഇതൊക്കെ കേൾക്കുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും മറുമൊഴിയെന്നോണം ശ്രീധരൻ ചമ്പാട് പറഞ്ഞു.
കെ.പി മോഹനൻ എം.എൽ.എ ഷാൾ അണിയിച്ച് ജന്മദിനാശംസ നേർന്നു. തുടർന്ന് ഹണി കേക്ക് സമ്മാനിച്ച പുസ്തക രൂപത്തിലുള്ള, കേക്ക് മുറിച്ച് ഭാര്യ വത്സലയ്ക്കും കൂടിയവർക്കും നല്കി. പൊന്ന്യം ചന്ദ്രൻ, അഡ്വ. കെ.കെ. രമേഷ്, പദ്മരാമചന്ദ്രൻ, രാജേന്ദ്രൻ തായാട്ട്, കെ.ടി ബാബുരാജ്, സുനീഷ് ബാബു, ഡോ. കെ.വി ശശിധരൻ, പവിത്രൻ മൊകേരി, ശശീന്ദ്രൻ പാട്യം, എ. 'പ്രേമരാജൻ, ഇ. അനിരുദ്ധൻ, യു. ബാലചന്ദ്രൻ, എം. ഉത്തമൻ, മുരളി മമ്പള്ളി, രാജൻ പുതിയാണ്ടി, ടി.സി സുധാകരൻ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |