കൂത്തുപറമ്പ്: മാങ്ങാട്ടിടം കോയിലോട് ഭാഗത്ത് പുലിയെ കണ്ടതായി അഭ്യൂഹം. ഞായറാഴ്ച രാത്രി 11.30-ഓടെയാണ് കോയിലോട് കേളി കലാസാംസ്കാരിക കേന്ദ്രത്തിനു സമീപം പുലിയെ കണ്ടതായി പറയുന്നത്. പ്രണവത്തിൽ പ്രസന്നയുടെ മകൻ അമർനാഥാണ് പുലിയെന്ന് കരുതുന്ന ജീവിയെ കണ്ടത്. വീടിന്റെ മുൻവശത്ത് ഇരിക്കുകയായിരുന്ന അമർനാഥ് നായയുടെ കുരകേട്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടതെന്ന് പറയുന്നു. കണ്ണവം ഫോറസ്റ്റിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനവകുപ്പ് അധികൃതരും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ചില കാൽപ്പാടുകൾ കണ്ടെങ്കിലും ഇത് പുലിയുടെതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കാട്ടുപൂച്ചയാകുവാനാണ് സാധ്യതയെന്നാണ് വനം വകുപ്പ് അധികൃതർ പറഞ്ഞതെന്ന് പ്രദേശവാസികൾ പറഞ്ഞു. വിവരമറിഞ്ഞ് കൂത്തുപറമ്പ് പൊലീസും സ്ഥലത്തെത്തിയിരുന്നു. കുറച്ചുദിവസങ്ങൾക്കു മുൻപ് ആയിത്തറ ഭാഗത്ത് റബർ ടാപ്പിംഗ് തൊഴിലാളികളും പുലിയെന്ന് കരുതുന്ന ജീവിയെ കണ്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |