കോഴിക്കോട് കോരപ്പുഴയ്ക്കിപ്പുറം ടൂറിസം ഇല്ലെന്നുള്ള ധാരണയായിരുന്നു ഈ അടുത്ത കാലം വരെ. തെക്കൻ ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളോട് കിടപിടിക്കുന്ന ഒന്നും മലബാറിലില്ലെന്ന ആരോ അടിച്ചേൽപ്പിച്ച വിശ്വാസം പേറുന്നവരായിരുന്നു സഞ്ചാരികളേറെയും. എന്നാൽ അത്തരം അബദ്ധ ധാരണകളെ പൊളിച്ചടുക്കിയാണ് പുതിയ കാലത്ത് കണ്ണൂർ, കാസർകോട് ജില്ലകളിലെ ടൂറിസം വളരുന്നത്. ഈയൊരു സാഹചര്യത്തിൽ നാളെ വീണ്ടുമൊരു ടൂറിസം ദിനം വരുമ്പോൾ കണ്ണൂർ, കാസർകോട് ജില്ലകളിലെ വിനോദസഞ്ചാരം മുൻനിർത്തിയൊരു അന്വേഷണം.
തയാറാക്കിയത് ഒ.സി. മോഹൻരാജ്
കണ്ണൂർ: കേരളത്തിൽ കഴിഞ്ഞ ഒമ്പതുമാസത്തിനിടെ എത്തിയത് 1,30,80,000 ആഭ്യന്തര വിനോദ സഞ്ചാരികൾ. ഇതിൽ 30 ശതമാനവും മലബാറിൽ നിന്നുള്ളവരാണെന്നറിയുമ്പോൾ നാം വിസ്മയിച്ചു പോകും. പിണറായി സർക്കാർ ടൂറിസത്തിന്റെ കാര്യത്തിൽ കാണിച്ച ഇടപെടലാണ് ഇത്തരമൊരു വിസ്മയിപ്പിക്കുന്ന വളർച്ചയ്ക്ക് കാരണമായത്. 2014-15 കാലയളവിൽ വടക്കൻ ജില്ലകളിലെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ നിന്നും വൻവർദ്ധനവാണ് കഴിഞ്ഞ ഏഴു വർഷത്തിനിടെ ഉണ്ടായത്.
തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ഡൽഹി, ആന്ധ്രാപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും എത്തിയത്. മത സൗഹാർദവും ആതിഥേയ മര്യാദയുമാണ് ഇവരെല്ലാം കേരളത്തിന്റെ സവിശേഷകാര്യമായി കണ്ടത്.
വടക്കൻ ടൂറിസത്തിന്റെ വളർച്ചയുടെ പ്രധാന കാരണം ഇവിടുത്തെ ജനതയും അമൂല്യസ്വത്തായ മത നിരപേക്ഷതയുമാണെന്നാണ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറയുന്നത്. കൊവിഡ് സമയത്തേക്കാൾ 600 ശതമാനം വർദ്ധന വിദേശ വിനോദ സഞ്ചാരികളുടെ കാര്യത്തിലുണ്ടായെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. ടൂറിസം രംഗത്ത് 120 ശതമാനം വളർച്ചയുണ്ടായി.
കാരവൻ ടൂറിസം, പുതിയ പ്രദേശങ്ങളെ ടൂറിസം ഭൂപടത്തിലേക്ക് കൊണ്ടുവരൽ, ടൂറിസം സാദ്ധ്യതകളുടെ പര്യവേഷണം, സുരക്ഷിതമായ സാഹസിക ടൂറിസം, അനുഭവവേദ്യ ടൂറിസം തുടങ്ങിയവയാണ് വടക്കൻ ജില്ലകളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ.
കേരളത്തിലെ മികച്ച വിനോദാനുഭവങ്ങളിൽ ഒന്നായ കായൽ ടൂറിസത്തിനു പുറമേ മൈസ് ടൂറിസം സൗകര്യങ്ങൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, കാരവൻ പാർക്കുകൾ, ഹോംസ്റ്റേകൾ, സാഹസിക ടൂറിസം, ടൂർ ഓപ്പറേഷൻ എന്നിവയിൽ വലിയ നിക്ഷേപ സാദ്ധ്യതകൾ തുറന്നിട്ടപ്പോൾ വലിയൊരു പങ്ക് വടക്കൻ ജില്ലകളിൽ നിന്നുമുണ്ടായി എന്നതാണ് ഏറെ ശ്രദ്ധേയം.
നിക്ഷേപസൗഹൃദ സംവിധാനം
നിക്ഷേപത്തിനായി മുന്നോട്ടുവരുന്നവർക്ക് കാലതാമസം കൂടാതെ തന്നെ ആവശ്യമായ അനുമതി നൽകുന്നതിനുള്ള നിക്ഷേപസൗഹൃദ സംവിധാനവും ഇവിടെ ശക്തിപ്പെട്ടു. ആഗോളതലത്തിലെ മികച്ച വിപണനക്കാരെന്ന നിലയിലും സ്വകാര്യ സംരംഭകരുടെ പ്രോത്സാഹകർ എന്ന നിലയിലും മലബാർ ടൂറിസത്തിനുള്ള മുൻതൂക്കം അനുകൂല സാഹചര്യമാണ്.
നിലവിൽ കാരവൻ കേരള പദ്ധതിയിലേക്ക് സബ്‌സിഡിയോടെയുള്ള കാരവനുകൾ ഓപ്പറേറ്റുചെയ്യുന്നതിന് 297 നിക്ഷേപകരും കാരവൻ പാർക്കുകൾ സജ്ജമാക്കുന്നതിന് 78 നിക്ഷേപകരും മുന്നോട്ടുവന്നുവെന്നത് ഏറെ വ്യത്യസ്തമായ അനുഭവമാണ്. ഇവരിൽ പലരും യാത്രയുടെ തുഴയെറിയുന്നത് മലബാറിലേക്കാണ്.
( തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |