കൊല്ലം: സി.പി.ഐ അനുകൂല റേഷൻ വ്യാപാരി സംഘടനാ നേതാവിന്റെ കടയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ കടത്തിയതായി സംശയം. ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ പോരുവഴിയിലുള്ള കടയിൽ നടത്തിയ പരിശോധനയിൽ പതിനാറര ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ കുറവുള്ളതായി കണ്ടെത്തി.
കഴിഞ്ഞ മൂന്ന് ദിവസമായി റേഷൻ കട അടഞ്ഞുകിടക്കുന്നുവെന്ന് ഉപഭോക്താക്കൾ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. എന്നിട്ടും പരിശോധന നടക്കാഞ്ഞതിനെ തുടർന്നാണ് തങ്ങൾക്ക് പരാതി നൽകി ലഭിച്ചതെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷൻ അധികൃതർ പറഞ്ഞു.
തങ്ങൾ എത്തുമ്പോൾ കട തുറന്നു പ്രവർത്തിക്കുന്നുണ്ടായിരുന്നു. പക്ഷേ രേഖകളും സ്റ്റോക്കും ഒത്തുനോക്കിയപ്പോൾ 33 ചാക്കോളം ഭക്ഷ്യധാന്യങ്ങൾ കുറവായിരുന്നു.
ഉപഭോക്താക്കൾ വാങ്ങാതെ മുൻകൂട്ടി മറിച്ചു വിൽക്കുമ്പോഴാണ് ഇത്തരത്തിൽ സ്റ്റോക്കിൽ കുറവ് സംഭവിക്കാറുള്ളത്. പിന്നീട് ഗുണഭോക്താക്കൾ സാധനങ്ങൾ വാങ്ങാനെത്തുമ്പോൾ അവരുടെ ബില്ലുകളിൽ കൂടുതൽ അടിച്ചു ചേർത്താണ് ഈ കുറവ് പരിഹരിക്കുന്നത്.
രാഷ്ട്രീയ ഇടപെടൽ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ക്രമക്കേട് അപ്പോൾ തന്നെ ഉദ്യോഗസ്ഥർ ഇ- പോസ് യന്ത്രത്തിൽ രേഖപ്പെടുത്തി. തിങ്കളാഴ്ചയോടെ റേഷൻ ലൈസൻസിക്കെതിരെ നടപടി ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ഭക്ഷ്യ സുരക്ഷാ കമ്മിഷൻ അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |