പുനലൂർ: നഗരസഭയിലെ കെട്ടിടങ്ങളുടെ നികുതി പരിഷ്കരണം സംബന്ധിച്ച വിഷയത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ കൗൺസിൽ അംഗങ്ങൾ. സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രകാരം കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കെട്ടിട നികുതി പരിഷ്കരിക്കുന്നത് സംബന്ധിച്ച് ഏപ്രിൽ 1 അടിസ്ഥാനമാക്കി തീരുമാനമെടുത്തിരുന്നു. ആ വിവരം കൗൺസിലിന്റെ അംഗീകാരത്തിനായിട്ടാണ് പരിഗണനയ്ക്ക് വന്നത്. എന്നാൽ താമസത്തിന് ഉപയോഗിക്കുന്ന പാർപ്പിട ആവശ്യത്തിനായുള്ള 300 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളുടെ നികുതി മുമ്പ്
ചതുരശ്ര മീറ്ററിന് 10 രൂപ നിരക്കിൽ ആയിരുന്നത് 20ശതമാനം വർദ്ധിപ്പിക്കാൻ ഭരണ സമിതി നടത്തിയ നീക്കമാണ് പ്രതിഷേധത്തിനിടയാക്കിയത്. കെട്ടിടങ്ങളുടെ നികുതി കുറഞ്ഞ നിരക്കിൽ 5ശതമാനം മുതൽ വർദ്ധിപ്പിക്കാനും അടിസ്ഥാന നിരക്ക് 8 മുതൽ 17 രൂപ വരെ എന്നതിൽ കുറഞ്ഞ നിരക്ക് എടുക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ 12 രൂപ നിരക്ക് വേണമെന്ന് ഭരണപക്ഷം വാശിപിടിച്ചു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് യു.ഡി.എഫ് അംഗങ്ങൾ അറിയിച്ചു.
യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജി. ജയപ്രകാശ്, കൗൺസിലർമാരായ എൻ.സുന്ദരേശൻ എസ്.പൊടിയൻപിള്ള, ബീനാ ശാമുവേൽ, എം.പി.റഷീദ് കുട്ടി, ജ്യോതി സന്തോഷ്, നിർമ്മല സത്യൻ, ഷെമി എസ് അസീസ്, റംലത്ത് സഫീർ എന്നിവരാണ് പ്രതിഷേധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |