കൊട്ടാരക്കര: ചന്തമുക്കിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചില്ല. ഗതാഗത കുരുക്കേറുന്നു. കൊല്ലം-തിരുമംഗലം ദേശീയപാതയും കരുനാഗപ്പള്ളി- കൊട്ടാരക്കര റോഡും സംഗമിക്കുന്ന ചന്തമുക്കിൽ എപ്പോഴും വാഹനത്തിരക്കാണ്. ചുട്ടുപൊള്ളുന്ന വെയിലത്തും ഇവിടെ പൊലീസ് ഉദ്യോഗസ്ഥൻ നിന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. നഗരസഭ മുൻകൈയെടുത്ത് ട്രാഫിക് ഐലൻഡ് സ്ഥാപിച്ചത് ഗുണകരമല്ല. ഇതിൽ പൊലീസ് ഉദ്യോഗസ്ഥർ വെയിലേൽക്കാതെ കയറി നിൽക്കാറുമില്ല.
കുരുക്ക് മുറുകും
കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഏറ്റവും കൂടുതൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ഭാഗമായി കൊട്ടാരക്കര ചന്തമുക്ക് മാറിയിട്ടുണ്ട്. കരുനാഗപ്പള്ളി- കൊട്ടാരക്കര റോഡും ഇവിടെയാണ് സംഗമിക്കുന്നത്. കൊട്ടാരക്കര- ഓയൂർ റോഡ് ഇതിന് തൊട്ടടുത്തായി എത്തിച്ചേരുന്നു. ജംഗ്ഷന് സമീപമാണ് കുലശേഖരപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഇവിടേക്കുള്ള വാഹനങ്ങൾ തിരിയുമ്പോൾ കുരുക്കുകൂടും. മറുവശത്ത് ഓട്ടോ സ്റ്റാൻഡാണ്. താലൂക്ക് ആശുപത്രിയും ചന്തയും ഒട്ടനവധി വ്യാപാര സ്ഥാപനങ്ങളുമുള്ള ചന്തമുക്കിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചെങ്കിൽ മാത്രമേ ഗതാഗതം സുഗമമാവുകയുള്ളൂ.
സാംസ്കാരിക സമുച്ചയം വരുന്നു
ചന്തമുക്കിൽത്തന്നെ സാംസ്കാരിക സമുച്ചയം നിർമ്മിക്കാനും പദ്ധതി തയ്യാറായിട്ടുണ്ട്. ട്രാഫിക് ഐലൻഡിന് സമീപത്തുതന്നെയുള്ള മുൻസിപ്പൽ മൈതാനത്താണ് സാംസ്കാരിക സമുച്ചയം നിർമ്മിക്കുക. ഇവിടം ഇപ്പോൾ പാർക്കിംഗ് ഗ്രൗണ്ടാണ്. സാംസ്കാരിക സമുച്ചയം വരുന്നതോടെ പാർക്കിംഗ് സ്ഥലത്തിനും ബുദ്ധിമുട്ടാകും. ഇവിടേക്ക് കൂടുതൽ വാഹനങ്ങളും ആളുകളും എത്തുമ്പോൾ ചന്തമുക്കിലെ ഗതാഗത തടസവും ഏറും.
ഓടകളിപ്പോഴും പണിമുടക്കിൽ
മഴ പെയ്താൽ ചന്തമുക്ക് വെള്ളക്കെട്ടാകുന്നത് പതിവാണ്. ഓടകളുടെ നവീകരണം നടത്തിയെങ്കിലും പൂർണമായ ഫലമുണ്ടായില്ല. ചന്തയിൽ നിന്നുള്ള മലിനജലം ഒഴുകിവന്ന് ചന്തമുക്കിൽ നിറഞ്ഞത് അടുത്തിടെയാണ്. അതേത്തുടർന്ന് നഗരസഭ ഇടപെട്ട് പുത്തൂർ റോഡിന്റെ തുടക്കഭാഗത്തെ ഓടകൾ നീക്കി വൃത്തിയാക്കിയിരുന്നു. എന്നാൽ ശാശ്വതമായ പരിഹാരമാകുന്നില്ല. ഇവിടെ റോഡിന്റെ ടാറിംഗ് ഇളകി മാറി കുഴികൾ രൂപപ്പെട്ടതും അറ്റകുറ്റപ്പണി നടത്തുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |