ചാത്തന്നൂർ: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ പത്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. നെടുങ്ങോലം പോളച്ചിറ തെങ്ങുവിളയിലെ ഫാം ഹൗസ് ജീവനക്കാരി ഷീബയുടെ ഭർത്താവ് ആർ.ഷാജി, സഹോദരൻ കുന്നുവിള കിഴക്കതിൽ ബിജു എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും നെടുങ്ങോലം താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ബിജുവിനെ, കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. ഷാജിയും ബിജുവും ബൈക്കിൽ നെടുങ്ങോലം പാറയിൽ ജംഗ്ഷനിൽ നിന്ന് തെങ്ങുവിളയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പിന്നാലെയെത്തിയ ഓട്ടോ ബൈക്കിനു കുറുകെ നിറുത്തിയ ശേഷം നാലംഗസംഘം ഇരുവരെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. പരവൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സംഘം ആശുപത്രിയിലെത്തി മൊഴിയെടുത്തു. കഴിഞ്ഞ ദിവസം ഫാം ഹൗസ് ജീവനക്കാരി ഷീബയെയും ഭർത്താവ് ഷാജിയെയും ഭീഷണിപ്പെടുത്തിക്കൊണ്ട് അജ്ഞാത ഫോൺകോൾ വന്നിരുന്നു. ഷീബ പത്മകുമാറിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് അനാവശ്യം പറഞ്ഞുവെന്നും ഇരുവരെയും കൊലപ്പെടുത്തുമെന്നും പറഞ്ഞായിരുന്നു ഷാജിക്ക് ഫോൺകോൾ വന്നത്. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നമ്പർ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ചാത്തന്നൂർ സ്വദേശി രാജേഷിന്റെ ഫോണിൽ നിന്നാണ് കോൾ വന്നതെന്നും കണ്ടെത്തിയിരുന്നു. പത്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരനായിരുന്ന ഇയാൾ കുറച്ചു വർഷങ്ങളായി കിടപ്പിലാണ്. ഫോൺകോളും ആക്രമണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |