അഞ്ചാലുംമൂട്: വേനൽ കനത്തതോടെ ഇഞ്ചവിള, കാഞ്ഞിരംകുഴി, പാലവിള, കുറ്റിയിലഴികം, മുളയ്ക്കലേല എന്നിവിടങ്ങളിലെ മുന്നൂറോളം കുടുംബങ്ങൾ കുടിവെള്ളക്ഷാമം മൂലം ദുരിതത്തിൽ. ജനുവരി അവസാനം വരെ കിണറുകളിൽ കുറഞ്ഞ അളവിലാണെങ്കിലും വെള്ളം ലഭിച്ചിരുന്നു. കഴിഞ്ഞ മാസം അവസാനത്തോടെ കിണറുകൾ വറ്റി വരണ്ടു. കുടിവെള്ള ദൗർലഭ്യത്തെ പറ്റി പലതവണ വാട്ടർ അതോറിട്ടി അധികതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ഇഞ്ചവിളയിലെ വാട്ടർ അതോറിട്ടി പമ്പ് ഹൗസ് തകരാറിലായതാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ കാരണം. കുറ്റിയിലഴികം, മുളയ്ക്കലേല ഭാഗത്താണ് ജലദൗർലഭ്യം ഏറെ വലയ്ക്കുന്നത്. വാട്ടർ അതോറിട്ടി പൈപ്പ് ലൈൻ എല്ലാ വീട്ടിലും ഉണ്ടെങ്കിലും അപൂർവമായി മാത്രമേ വെള്ളം ലഭിക്കുകയുള്ളൂ. വീട്ടാവശ്യങ്ങൾക്കും മറ്റും വെള്ളമെടുക്കാൻ കിലോമീറ്ററുകൾ നടക്കേണ്ട അവസ്ഥയാണ്. സ്വകാര്യ ടാങ്കറുകളിൽ എത്തിക്കുന്ന വെള്ളമാണ് മറ്റൊരു ആശ്രയം. ഇത്രയധികം കുടുംബങ്ങൾ ദുരിതം അനുഭവിച്ചിട്ടും പഞ്ചായത്ത് അധികൃതർ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി എടുക്കുന്നില്ലെന്നാണ് ആക്ഷേപം. പലവീട്ടുകാരും ദുരെയുള്ള ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും പോയാണ് കുളി ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തുന്നത് .
കരുവ ഭാഗത്തെ പമ്പ് ഹൗസിൽ നിന്നോ കാഞ്ഞിരംകുഴി ഭാഗത്തുള്ള പുതിയ കുഴൽകിണറിൽ നിന്നോ വെള്ളം എത്തിക്കാൻ നടപടി സ്വീകരിച്ചാൽ കുടിവെള്ള പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്ന് നാട്ടുകാർ പറയുന്നു.
പരിമിതിയിൽ പഞ്ചായത്ത്
തൃക്കരുവ പഞ്ചായത്തിന്റെ കീഴിൽ വരുന്ന പ്രദേശങ്ങളാണ് ഇഞ്ചവിള, പാലവിള, കുറ്റിയിലഴികം, മുളയ്ക്കലേല എന്നിവ. തനത് ഫണ്ട് ഇല്ലാത്ത പഞ്ചായത്ത് ആയതിനാൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിച്ച് വിതരണം ചെയ്യാൻ പരിമിതി ഉണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. എങ്ങനെയായാലും, മാസങ്ങളായി തങ്ങൾ അനുഭവിക്കുന്ന കുടിവെള്ള പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |